കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറ, മനയത്തടം പ്രദേശത്തെ കൃഷിഭൂമി ഏറ്റെടുക്കാനുള്ള നടപടി വനംവകുപ്പ് ആരംഭിച്ചു. നേരത്തെ അപേക്ഷ സ്വീകരിച്ച കുടുംബത്തിലെ ഓരോ യൂണിറ്റിനും വാഗ്ദാനംചെയ്ത 15 ലക്ഷം രൂപയുടെ ആദ്യ ഗഡുവായ ഏഴരലക്ഷം രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്കു നൽകിയത്.
അടുത്ത ഘട്ടം തുക ലഭിക്കണമെങ്കിൽ പുരയിടത്തിലെ വീടുകളും മറ്റു നിർമിതികളും പൊളിച്ചുനീ ക്കി ഇവരുടെ പേരിൽ ലഭിച്ചിട്ടുള്ള പട്ടയം സർക്കാരിനു രജിസ്റ്റർ ചെയ്തു നൽകണം. ഈ നടപടി പൂർത്തിയായാൽ മാർച്ച് 31നകം അടുത്ത ഗഡു നൽകുമെന്നാണ് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പിതാവും മാതാവും മക്കളും അടങ്ങിയ കുടുംബത്തെ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. കുടുംബത്തിൽ 18 വയസ് പൂർത്തിയായ മറ്റാരുടെയെങ്കിലും പേരിൽ സ്ഥലമുണ്ടെങ്കിൽ അവരെ മറ്റൊരു യൂണിറ്റായും കണക്കാക്കും. അഞ്ചു സെന്റ് മുതൽ അഞ്ചേക്കർ വരെ സ്ഥലമുള്ളവർക്ക് ഈ മാനദണ്ഡമനുസരിച്ചാണ് തുക നൽകുന്നത്. അഞ്ചേക്കറിനു മുകളിൽ സ്ഥലമുണ്ടെങ്കിൽ ഇതു മറ്റൊരു യൂണിറ്റായും കണക്കാക്കും. അഞ്ചു സെന്റ് മുതൽ അഞ്ചേക്കർ വരെ ഭൂമിയുള്ളവരാണ് കൈതപ്പാറയിലുള്ള ഭൂരിഭാഗം കുടുംബങ്ങളും.
1945-46 കാലയളവിൽ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ സർ സി.പി. രാമസ്വാമി തൊടുപുഴ റേഞ്ചിൽപ്പെട്ട കൈതപ്പാറയിൽ ഇവരെ കുടിയിരുത്തുകയായിരുന്നു. അന്നുമുതൽ ഇവിടെ സ്ഥിരതാമസമാക്കി മണ്ണിൽ പൊന്നുവിളയിക്കുന്നവരെയാണ് ഇപ്പോൾ മോഹനവാഗ്ദാനം നൽകി കുടിയൊഴിപ്പിക്കാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്. കൈതപ്പാറയിൽ 45 കുടുംബങ്ങളും മനയത്തടത്ത് 30 കുടുംബങ്ങളുമാണുള്ളത്. കൈതപ്പാറയിൽ ഭൂരിഭാഗം പേർക്കും പട്ടയമുണ്ടെങ്കിൽ മനയത്തടത്ത് പട്ടയമുള്ളവർ ചുരുക്കമാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്