മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയിലെ പുഴയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂർ അമ്പലത്തിങ്കൽ മാത്യു– മായ ദമ്പതികളുടെ മകൻ അമിത് മാത്യു (17) ആണ് മരിച്ചത്. ഔർ ലേഡി മേഴ്‌സി സ്‌കൂൾ അരൂർ പ്ലസ്‌ടു വിദ്യാർഥിയാണ്. ഞായർ ഉച്ചയോടെയാണ് സംഭവം.
Also Read: വീണ്ടും തണുത്തുറഞ്ഞ് മൂന്നാര്‍; താപനില മൈനസില്‍, ഈ സീസണില്‍ അതിശൈത്യം അനുഭവപ്പെടുന്നത് നാലാം തവണ.
ശനിയാഴ്ച എറണാകുളം നെട്ടൂരിൽ നിന്നും വൈകിട്ട് ആറോടെയാണ് 12 കുടുംബങ്ങളിൽപ്പെട്ട 29 പേരാണ് മിനി ബസ്സിൽ വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്. ഞായർ പകൽ 12.30യ്‌ക്ക് ആനക്കുളത്ത് കുടുംബാംഗങ്ങളോടൊപ്പം വല്യപാറക്കുട്ടിയിൽ പുഴയിൽ ഇറങ്ങിയ അമിത് മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ പാറക്കൂട്ടത്തിൽ മുങ്ങിപ്പോയി. ഉടൻ ഒപ്പമുണ്ടായിരുന്ന പിതാവ് അമിത്തിനെ കരക്കെത്തിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. എറണാകുളത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് അമിത്തിന്റെ പിതാവ് മാത്യു ആന്റണി. അമ്മ മായ മരിയ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് ആണ്.
മുമ്പും വല്യപാറക്കുട്ടി മേഖലയിൽ വിനോദസഞ്ചാരികൾ പുഴയിൽ മുങ്ങിമരിച്ചിട്ടുണ്ട്. ആഴം മനസ്സിലാകാതെ പുഴയിൽ ഇറങ്ങുന്നവർ മുങ്ങിപ്പോകുന്നതാണ് അപകടം ഉണ്ടാകുന്നത്. പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോഡുകളും സുരക്ഷാനിർദേശങ്ങളും സ്ഥാപിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് വീണ്ടും പുഴയിൽ പതിനേഴുകാരൻ അപകടത്തിൽപ്പെട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്