
പണം നൽകാത്തതിന്റെ പേരിൽ സിനിമാ ചിത്രീകരണം തടസപ്പെടുത്തി കട്ടപ്പനയിൽ ഇടത് അനുകൂല വ്യാപാര സംഘടനയുടെ ഭീഷണി ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസ്താന എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ കട്ടപ്പനയിൽ അരങ്ങേറിയത്.
കട്ടപ്പന നഗരസഫയിൽ നിന്നും മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ അണിയറപ്രവർത്തകർ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് ഇടത്പക്ഷ വ്യാപാര സംഘടന തടഞ്ഞത്. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘടന ഭാരവാഹികൾ ചിത്രീകരണം എതിർത്തതെന്നും സിനിമ പ്രവർത്തകർ പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസ്സാന എന്ന സിനിമയുടെ ചിത്രീകരണമാണ് മുടന്തൻ ന്യായങ്ങൾ നിരത്തി ഇടത് അനുകൂല വ്യാപാര സംഘടന നേതാക്കൾ തടഞ്ഞത്.
രണ്ട് ദിവസം മുൻപ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ചാണ് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്തുവാൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ പ്രധാന അഭിനേതാക്കളും,യൂണിറ്റും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തിയപ്പോൾ ഒരു വിഭാഗം വ്യാപാരികൾ ഇവരെ തടയുകയായിരുന്നു. അനുമതി വാങ്ങിയാണ് ഷൂട്ടിംഗ് നടത്തുന്നത് എന്ന് സംവിധായകൻ പറഞ്ഞെങ്കിലും സംഘടന നേതാക്കൾ പണം ആവശ്യപെടുകയായിരുന്നു. 30,000 രൂപയോളമാണ് ആവശ്യപ്പെട്ടതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ഷൂട്ടിംഗ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ ആവശ്യപ്പെട്ട പണം നൽകാൻ തയ്യാറായതോടെയാണ് വ്യാപാര സംഘടന നേതാക്കൾ പിന്തിരിഞ്ഞത്. നിശ്ചിത ഫീസ് വാങ്ങി നഗരസഭയുടെ അനുമതിയോടെയുള്ള ഷൂട്ടിംഗ് തടയുവാൻ ശ്രമിച്ചത് പ്രതിഷേധകരമാണെന്ന് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു. വ്യാപാര സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും അവർ വ്യക്തമാക്കി.
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തലേ ദിവസം തന്നെ ചില ആളുകൾ ഫോണിൽ ബന്ധപ്പെട്ട് ചിത്രീകരണം അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയതായി അണിയറ പ്രവർത്തകർ പറയുന്നു. അതെ സമയം ചിത്രീകരണവേളയിൽ കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നാണ് വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



