ഹോം നഴ്സിംഗ് ജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് ആന്ധ്രയില്‍നിന്നു അറസ്റ്റ് ചെയ്തു. തൊടുപുഴ കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപറമ്പില്‍ അനില്‍പ്രഭ(36)യാണ് അറസ്റ്റിലായത്. തൊടുപുഴ എസ്‌ഐ ജി. അജയകുമാറും സംഘവും ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതി ഗോദാവരി ജില്ലയിലെ ബോറന്പാലം എന്ന സ്ഥലത്ത് യുപി സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
2022 മെയ് മാസമാണ് കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തും ചേര്‍ന്ന് തൊടുപുഴ മണക്കാട് ജംഗ്ഷനില്‍ വീട്ടുജോലിക്കാരെയും ഹോംനഴ്സുമാരെയും മറ്റും നല്‍കുന്ന ജോബ് കണ്‍സള്‍ട്ടൻസി നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സ്ഥാപനത്തിന്‍റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച് യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കിയ പ്രതി യുവതിയെ നഗരത്തിലെ ലോഡ്ജില്‍ താമസിപ്പിച്ചശേഷം ഇവിടെ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു.
ജോലി ശരിയാക്കി നല്‍കിയശേഷം വിവാഹവാഗ്ദാനം നല്‍കി യുവതിയെ നഗരത്തിലെ ഒരു ലോഡ്ജിലും പിന്നീട് നഗരത്തിനു സമീപത്തെ വാടകവീട്ടിലും 2022 മേയ് 28 മുതല്‍ 2023 ഫെബ്രുവരി 15 വരെ താമസിപ്പിച്ചു പീഡനത്തിനു വിധേയമാക്കി. താൻ വിവാഹമോചിതനായതിനാല്‍ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നാണ് യുവതിയെ വിശ്വസിപ്പിച്ചത്. പിന്നീട് ഇയാള്‍ യുവതിയെ കബളിപ്പിച്ച് ജോലിക്കായി തെലുങ്കാനയിലെ സെക്കന്തരാബാദിലേക്ക് പോയി. ഇതോടെയാണ് യുവതി പരാതി നല്‍കിയത്.
പ്രതിയെ പിടികൂടാനായി പോലീസ് സംഘം സെക്കന്തരാബാദിലെത്തി. ലോക്കല്‍ പോലീസിന്‍റെയും മലയാളി സമാജത്തിന്‍റെയും സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ പ്രതി ബോറന്പാലം എന്ന സ്ഥലത്തേക്ക് കടന്നു. ഇവിടെയെത്തി സ്കൂളില്‍ അധ്യാപകജോലി തരപ്പെടുത്തി സ്കൂള്‍ അധികൃതര്‍ ഏടുത്തുനല്‍കിയ വീട്ടില്‍ താമസവും തുടങ്ങി. ഇവിടെയെത്തിയ പോലീസ് സംഘം ലോക്കല്‍ പോലീസിന്‍റെ സഹായത്തോടെ വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലാകുമ്പോൾ ഒരു സ്ത്രീയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. നേരത്തെ പ്രതി തന്‍റെ രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് നടക്കുമ്പോൾ കുഞ്ഞിനെ തട്ടിയെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടന്നിരുന്നു. അന്ന് ഭാര്യ നല്‍കിയ പരാതിയില്‍ തൊടുപുഴ പോലീസ് നിരവധി തവണ വിളിച്ചിട്ടും ഇയാള്‍ ഹാജരായിരുന്നില്ല.
ബുധനാഴ്ച കസ്റ്റഡിലെടുത്ത ഇയാളെ ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴയില്‍ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. എസ്‌ഐ. പി.കെ.സലീം, സിപിഒമാരായ ഇ.എ.നിസാര്‍, പി.ജി. മനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




