തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലേക്ക് വൻമരത്തിന്‍റെ ശിഖരം വീണ് ഗതാഗതം തടസപ്പെട്ടു. മുട്ടം എൻജിനിയറിംഗ് കോളജിനു സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്‍റെ വലിയ ശിഖരം വീണത്.
Also Read: സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടി തട്ടി; രണ്ടു പേര്‍ പിടിയില്‍.
ഇടതടവില്ലാതെ അനേകം വാഹനങ്ങള്‍ കടന്നു പോകുന്ന പാതയിലാണ് മരം വീണത്. ഈ സമയം വാഹനങ്ങള്‍ റോഡിലൂടെ കടന്നുവരാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്സും മുട്ടം പോലീസും മണിക്കൂറോളം ശ്രമിച്ചാണ് മരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. മരം റോഡില്‍ വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു. രോഗിയുമായി വന്ന ആംബുലൻസ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍പ്പെട്ടു.
തൊടുപുഴ-പുളിയന്മല റോഡ് നവീകരണത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി അപകടഭീഷണിയില്‍ നില്‍ക്കുന്ന മരത്തിന്‍റെ ശിഖരമാണ് വലിയ ശബ്ദത്തോടെ നിലംപൊത്തിയത്. മരത്തിന്‍റെ അപകടഭീഷണി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വിവിധ സംഘടനകള്‍ പഞ്ചായത്ത്, പൊതുമരാമത്ത്, കളക്ടര്‍, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഉള്‍പ്പെടെ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
മലങ്കര എസ്റ്റേറ്റ് കന്പനിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ മരത്തിന്‍റെ ഉടമസ്ഥത സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് വര്‍ഷങ്ങളായിട്ടും പ്രശ്നം പരിഹരിക്കാത്തത്. ഇതേത്തുടര്‍ന്ന് പ്രശ്നം ഹൈക്കോടതിയില്‍ എത്തിയെങ്കിലും മരത്തിന്‍റെ അപകടാവസ്ഥയ്ക്ക് പരിഹാരമായില്ല. മലങ്കര പെരുമറ്റം മുതല്‍ മുട്ടം കോടതി ജംഗ്ഷൻ വരെയുള്ള പ്രദേശത്ത് ഇത്തരത്തില്‍ പത്തോളം മരങ്ങളാണ് വലിയ അപകടഭീഷണി ഉയര്‍ത്തുന്നത്.
മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായും ഇവ വെട്ടിമാറ്റണമെന്നും കാട്ടി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പിനും മുട്ടം പഞ്ചായത്തിനും കത്ത് നല്‍കിയിട്ടുണ്ട്. അഗ്നിരക്ഷാസേനാ കോന്പൗണ്ടില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരം വെട്ടിമാറ്റാൻ അനുമതി തേടി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. മഴക്കാല പൂര്‍വ മുന്നൊരുക്കത്തിന്‍റെ ഭാഗമായി അപകടഭീഷണിയിലായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശം എല്ലാ വര്‍ഷവും ഉണ്ടാകുന്നതല്ലാതെ ഇതു നടപ്പിലാകുന്നില്ലെന്നാണ് ആക്ഷേപം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




