
ചുരുളി സ്വദേശിയായ ബിഎസ്‌എഫ് സൈനികൻ പട്ടശേരില്‍ സന്തോഷി (48)ന്‍റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സന്തോഷ് ഡ്യൂട്ടിയിലിരിക്കെ മണിപ്പുരിലുള്ള ചൂരാചന്ദ്പൂര്‍ സൈനിക ക്യാമ്പില്‍ ഹൃദയാഘാതത്താല്‍ മരിച്ചത്.
തിങ്കളാഴ്ച രാത്രി മൂന്നോടെ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം തൃശൂരിലെ 88 ബറ്റാലിയൻ ബിഎസ്‌എഫ് ഏറ്റുവാങ്ങി. മണിപ്പുരില്‍നിന്ന് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മനോജ് കുമാര്‍ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ് വക്കച്ചൻ വയലിലും പഞ്ചായത്തംഗങ്ങളും നെടുമ്പാശേരിയില്‍നിന്ന് മൃതദേഹത്തെ അനുഗമിച്ചു. ദേശീയപതാക പുതപ്പിച്ച് മൃതദേഹം പുലര്‍ച്ചയോടെ വീട്ടിലെത്തിച്ചു. ചുരുളിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി റോഷി ആഗസ്റ്റിനും ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
ഡീൻ കുര്യാക്കോസ് എംപി, ഇടുക്കി തഹസീല്‍ദാര്‍ മിനി കെ.ജോണ്‍, സി.വി. വര്‍ഗീസ്, രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുമുള്‍പ്പെടെ നിരവധിപേര്‍ വീട്ടിലെത്തി ആദരാജ്ഞലിയര്‍പ്പിച്ചു. തൃശൂരില്‍ നിന്നെത്തിയ 12 സൈനികര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.റഷ്യയില്‍ വിദ്യാര്‍ഥിയായ ഏക മകൻ സലോഷാണ് ചിതയ്ക്കു തീ കൊളുത്തിയത്.സന്തോഷിന് 28 വര്‍ഷത്തെ സര്‍വീസുണ്ട്. സൈനിക കേന്ദ്രത്തില്‍നിന്നു കൊണ്ടുവന്ന മൃതദേഹത്തില്‍ പുതപ്പിച്ചിരുന്ന ദേശീയ പതാക ചിതയിലേക്കെടുക്കും മുൻപ് ബിഎസ്‌എഫ് ഓഫീസര്‍ ബൈജു ജോസഫ് സന്തോഷിന്‍റെ ഭാര്യ സിന്ധുവിന് കൈമാറി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







