തിരുവനന്തപുരം പോത്തൻകോടിന് സമീപം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ് വാൻ ഇടിച്ച് കുടുംബശ്രീ ഉദ്യോഗസ്ഥൻ മരണപ്പെട്ടു. കുടുംബശ്രീ മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരായ തൃശൂർ കുരിയച്ചിറ സ്വദേശി പാണപ്പറമ്പിൽ പി.ആർ.രാംനേഷ് (29) ആണ് മരണപ്പെട്ടത്. കൃഷിയുടെ ചുമതലയുള്ള ഫാം ലൈവ്ലി ഹുഡ് പ്രോഗ്രാം മാനേജരായിരുന്നു രാംനേഷ്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് തെറിച്ചുയർന്ന രാംനേഷ് എതിർദിശയിൽ വന്ന കാറിന്റെ ബോണറ്റിൽ മുഖമടിച്ചു റോഡിലേക്ക് വീണു. നാട്ടുകാരും മംഗലപുരം പൊലീസും ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെയും ഇന്നുമായി തലസ്ഥാനത്ത് നടത്താനിരുന്ന കുടുംബശ്രീ വാർഷിക കർമപദ്ധതി ആസൂത്രണ ശിൽപശാലയിൽ പങ്കെടുക്കാനാണ് രാംനേഷ് തിരുവനന്തപുരത്തേക്കു പുറപ്പെട്ടത്. ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് ശ്രീകാര്യത്തിനു സമീപം മൺവിളയിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്. കെഎസ്ആർടിസി ബസിലാണ് രാംനേഷ് പുറപ്പെട്ടത്. കൊല്ലത്ത് എത്തുമ്പോഴേക്കും യാത്രയുടെ ചുമതലയുള്ളയാൾ ശ്രീകാര്യത്ത് ഇറങ്ങാൻ ഫോണിൽ നിർദേശിച്ചിരുന്നു. എന്നാൽ സ്ഥലപരിചയമില്ലാത്തതിനാലും ഉറക്കം വിട്ടുമാറാത്തതിനാലും സ്ഥലം മാറി സിആർപിഎഫ് ജംക്ഷനിൽ ഇറങ്ങുകയായിരുന്നു.
രാംനേഷിന്റെ മരണത്തെ തുടർന്ന് ശിൽപശാല മറ്റൊരു ദിവസത്തേക്കു മാറ്റി. കാസർകോട് ജില്ലയിലായിരുന്ന രാംനേഷിന് രണ്ടര വർഷം മുൻപാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. അവിവാഹിതനാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തൃശൂരിലേക്ക് കൊണ്ടു പോയി. സംസ്കാരം ഇന്ന് നടക്കും. അമ്മ: മാനസവല്ലി. സഹോദരങ്ങൾ: ജസിത, ലാവണ്യ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




