
ഒ.എല്‍.എക്‌സില്‍ കാര്‍ പണയം നല്‍കാനുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും കളമശേരി ടി.ആര്‍. മരയ്ക്കാര്‍ റോഡിലെ ഫ്ളാറ്റിലെ താമസക്കാരനുമായ നസീറാണ് (43) പിടിയിലായത്. കളമശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി ഇയാള്‍ ഏഴുലക്ഷം രൂപയാണ് തട്ടിയെടുത്തത്.
നസീറിന്റെ എക്കോ സ്‌പോര്‍ട്‌സ് കാര്‍ പണയം കൊടുക്കാനുണ്ടെന്ന് ഒ.എല്‍.എക്സില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. കളമശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി ഇയാള്‍ ഏഴുലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇടുക്കി സ്വദേശിയാണ് ഒടുവില്‍ തട്ടിപ്പിന് ഇരയായത്. പരസ്യംകണ്ട് ബന്ധപ്പെട്ട ഇടുക്കി സ്വദേശിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂന്നരലക്ഷംരൂപ പണയത്തിന് നസീര്‍ കാര്‍ നല്‍കിയത്.
മൂന്നു മാസത്തിനുശേഷം ഈ തുകയും പലിശയും തിരികെ തരാമെന്നും ഇടപ്പള്ളി ലുലുമാളിന് സമീപം കാറുമായി എത്തണമെന്നും അറിയിച്ചു. ഇതുപ്രകാരം കഴിഞ്ഞദിവസം ഇടുക്കി സ്വദേശി കാറുമായെത്തി. എന്നാല്‍ പണം കൈമാറും മുൻപ് അടുത്ത സ്ഥലംവരെപോയി ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് നസീര്‍ കാറുമായി കടന്നുകളയുകയായിരുന്നു. തട്ടിപ്പിന് ഇരയായ ഇടുക്കി സ്വദേശി തുടര്‍ന്ന് കളമശേരി പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം മുൻപ് കോട്ടയം സ്വദേശിയെ സമാനമായി തട്ടിപ്പിന് ഇരയാക്കിയിരുന്നു.
മൂന്നുമാസം വീതം വാഹനം പണയത്തിന് നല്‍കി തട്ടിപ്പുനടത്തുന്ന രീതിയായിരുന്നു ഇയാളുടേതെന്ന് കളമശേരി എസ.എച്ച്.ഒ വിപിൻദാസ് പറഞ്ഞു. തട്ടിപ്പിനുശേഷം വീടുമാറുന്നതാണ് ഇയാളുടെ രീതി. വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ചാണ് അടുത്ത തട്ടിപ്പ് നടത്തുന്നത്. ഇയാളുടെ ഭാര്യയ്ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സൂചന. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







