
ഇടുക്കി മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രതികൾ മനപൂർവ്വം വെടിവച്ച് നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം പുറത്ത് വന്നത്.
പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച എക്സൈസിന് വിവരം നൽകിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികൾ കരുതിയിരുന്നത്. സജിയുടെ നിർദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് വെടിവച്ചത്.
ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകിൽ വെടിയുണ്ടകൾ തറച്ച പാടുകൾ കണ്ടതാണ് പൊലീസിന്റെ സംശയം വർധിപ്പിച്ചത്. വന്യമൃഗ വേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ ചോദ്യം ചെയ്തപ്പോൾ ഏലത്തോട്ടത്തിൽ കൂരൻ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നുവെന്നും ഇതിന് നേരെ വെടിവെച്ചപ്പോൾ അബദ്ധത്തിൽ ഗൃഹനാഥന് മേൽ പതിക്കുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ബോധപൂർവം വെടിയുതിർക്കുകയായിരുന്നുവെന്ന വിവരം വ്യക്തമായത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വെടിവെച്ച തോക്ക് അടുത്തുള്ള പടുത കുളത്തില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് പടുതാക്കുളത്തിലെ വെള്ളം വറ്റിച്ച് നടത്തിയ [പരിശോധനയിൽ തോക്ക് കണ്ടെത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.