
ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളില്‍ പണം വെച്ച് ചീട്ടുകളി നടത്തുന്ന സംഘം പൊലീസ് പിടിയില്‍. 13 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ചീട്ടു കളിക്കാന്‍ ഉപയോഗിച്ച 1,36,395 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തു നിന്നുമാണ് സംഘം പിടിയിലായത്.
Also Read: ഇടുക്കിയില്‍ 14-കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബന്ധുവിന് 80 വര്‍ഷം കഠിനതടവ്.
കട്ടപ്പന ആനകുത്തി തുണ്ടിയില്‍ സാബു, ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കല്‍ രാജേഷ്, ഇരുപതേക്കര്‍ വട്ടക്കല്‍ ഷൈജോ, അയ്യപ്പന്‍ കോവില്‍ അമ്പാട്ട് രഘു, കട്ടപ്പന ആനിക്കല്‍ അനീഷ് ജോസഫ്, തൊവരയാര്‍ കിഴക്കനാത്ത് സിബി, നരിയമ്പാറ ഉണക്കപ്പാറക്കല്‍ ദീപു ഗോപി, പച്ചടി പുള്ളോലില്‍ ജോമോന്‍ ജോസഫ്, കാഞ്ചിയാര്‍ പുത്തന്‍വീട്ടില്‍ അനുമോന്‍, വെളളയാംകുടി പാറക്കല്‍ അലക്‌സ്, രാമക്കല്‍മേട് പനച്ചിത്തടത്തില്‍ അബ്ദുള്‍ റഷീദ്, തൂക്കുപാലം ബ്ലോക്ക് 197ല്‍ അബ്ദുള്‍ ജലീല്‍, കട്ടപ്പന വേലമ്മാവ്കുടിയില്‍ ജയ്‌മോന്‍ എന്നിവരാണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസും ഡാന്‍സാഫുമാണ് ഇവരെ പിടികൂടിയത്. പൊലീസ് പിടികൂടാതിരിക്കാന്‍ നിരന്തരം ഇവര്‍ സ്ഥലം മാറിയിരുന്നു. തുടര്‍ച്ചയായി നിരീക്ഷണത്തിനൊടുവിലാണ് ഒടുവില്‍ സംഘത്തെ പിടികൂടിയത്.
പോലീസിന് എത്തിപ്പെടാൻ കഴിയാത്ത തരത്തിലുള്ള സ്ഥലമാണ് സംഘം ചീട്ടുകളിക്കായി തിരഞ്ഞെടുക്കുന്നത്. പോലീസിന്റെ നീക്കങ്ങള്‍ അറിയുവാൻ ചീട്ടുകളി കേന്ദ്രത്തിലേക്ക് പോകുന്ന വഴിയില്‍ എല്ലാം ഈ സംഘം ആളെ നിര്‍ത്തുന്നത് കൊണ്ട് ചീട്ടുകളി സംഘത്തെ കണ്ടെത്താൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടുണ്ടായതായും, ഇതിനെല്ലാം അതിജീവിച്ചാണ് അതിസാഹസികമായി ചീട്ടുകളി സംഘത്തെ പിടികൂടിയതെന്നും കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്‌മോൻ വ്യക്തമാക്കി.







