
മക്കള്‍ എത്ര വളർന്നു വലുതായാലും ആ പ്രിയപ്പെട്ട നിമിഷങ്ങള്‍ അവരുടെ മനസില്‍ നിന്ന് മായാതെ തന്നെ നില്‍ക്കും. ഐഎഎസ് ഓഫീസറായ ഉമാ ഹാരതിയും അവരുടെ പിതാവും കടന്നു പോയതും അത്തരത്തിലൊരു അഭിമാന നിമിഷത്തിലൂടെയാണ്. തെലങ്കാന പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറും എസ്പിയുമായ എൻ വെങ്കടേശ്വരലു, ആ ഐഎഎസ് ഓഫീസ് ഓഫീസറെ സല്യൂട്ട് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ആനന്ദാശ്രുക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു.
അഭിമാനവും സന്തോഷവും കൂടിയിണങ്ങിയ നിമിഷമായിരുന്നു അത്. ഐഎഎസ് ട്രെയിനി ഓഫീസറായ മകള്‍ എൻ ഉമാ ഹാരതിയെ ഔദ്യോഗികമായി നേരിട്ട് കണ്ടപ്പോഴായിരുന്നു അച്ഛന്റെ അഭിമാനം വാനോളം ഉയർത്തിയ ആ സല്യൂട്ട്. തെലങ്കാന പൊലീസ് അക്കാദമിയിലേക്ക് സെമിനാറിനായി എത്തിയതായിരുന്നു ഉമ. പിതാവിനെ കണ്ടപ്പോള്‍ അവള്‍ ഒന്നു പുഞ്ചിരിച്ചു. എന്നാല്‍ പ്രതീക്ഷിക്കാതെയായിരുന്നു അവള്‍ക്ക് പൂക്കള്‍ സമ്മാനിച്ച് പിതാവ് സല്യൂട്ട് നല്‍കിയത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന മറ്റെല്ലാവർക്കും ഇത് വേറിട്ടൊരു അനുഭവമായിരുന്നു.
മകളെ സല്യൂട്ട് ചെയ്യുന്ന പിതാവിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സംഭവം വൈറലായി. പിതാവിനെക്കാള്‍ ഉയർന്ന പദവി സ്വന്തമാക്കിയ ഉമയെ മറ്റ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. യുപിഎസ്സി പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഉമാ ഭാരതി 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.




