
സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ മര്‍ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ഭര്‍ത്താവായ തൂക്കുപാലം ചെരുവിള പുത്തന്‍വീട്ടില്‍ അജീഷിനും ഇയാളുടെ മാതാവിനും എതിരേ യാണ് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി ഗാര്‍ഹിക പീഡനത്തിന് നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.
മൂന്ന് വര്‍ഷം മുൻപ് പത്തൊമ്പതാം വയസിലാണ് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ അജീഷ് വിവാഹം കഴിച്ചത്. ഒരു ലക്ഷം രൂപയും 15 പവനും നല്‍കിയിരുന്നു. പിന്നീട് സ്ത്രീധനം പോരാ എന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃമാതാവും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുൻപ് പീഡനം രൂക്ഷമായപ്പോള്‍ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് നല്‍കിയ കേസില്‍ പോലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പാവുകയും പെണ്‍കുട്ടി തിരികെ വരികയും ചെയ്തിരുന്നു.
പിന്നീട് തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഗര്‍ഭിണിയായിരിക്കെ മര്‍ദ്ദനം മൂലം ഗര്‍ഭം അലസിയതായും പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ മർദിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി അയല്‍ വീട്ടില്‍ അഭയംതേടി. രാത്രിതന്നെ പോലീസില്‍ അറിയിക്കുകയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് കേസ് ചാര്‍ജ് ചെയ്തു. ഗാര്‍ഹിക പീഡനം 498/എ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.




