
ഇടുക്കി പൈനാവിന് സമീപം 56 കോളനിയിൽ രണ്ടു വീടുകൾ കത്തിനശിച്ചു. പൈനാവ് 56 കോളനിയിൽ ഭാര്യാ മാതാവിനെയും, ചെറുമകളെയും പെട്രോൾ ഒഴിച്ചു തീവച്ച സംഭവം നടന്ന വീടുകളാണ് ഇന്ന് അഗ്നിക്കിരയായത്. ഇടുക്കി പോലീസും, ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ശ്രമം ഫലിച്ചില്ല. അന്നക്കുട്ടിയുടെ വീട് പൂർണ്ണമായും മകൻ വാടകയ്ക്ക് താമസിക്കുന്ന വീട് ഭാഗീകമായും കത്തിനശിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവരും ആശുപത്രിയിൽ ആയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
സംഭവത്തിലെ പ്രതി നിരപ്പേൽ സന്തോഷിനായുള്ള അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഇന്ന് പുലർച്ചേ 4 മണിയോടെ വീടുകൾ അഗ്നിക്കിരയായത്. പൊള്ളലേറ്റ അന്നകുട്ടി തമ്പിയും മൂത്ത മകനും താമസിചിരുന്ന വീടും, സമീപത്ത് ഇളയമകൻ താമസിച്ചിരുന്ന വാടക വീടുമാണ് രാത്രിയിൽ ആരോ കത്തിച്ചത്. അന്നക്കുട്ടിയും, കൊച്ചുമകളും ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. സംഭവത്തിൽ ഇടുക്കി പോലീസ് അന്വേഷണം ആരംഭിച്ചു.




