
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ഏലപ്പാറക്ക് സമീപം ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പുതുവൽ സ്വദ്ദേശി കെ.പി സുബ്ബയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീട് ഭാഗീകമായി തകർന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന സുബ്ബയ്യയും ഭാര്യയും മകനും കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു. കൊച്ചറയിൽ വീടിൻറെ സംരക്ഷണഭിത്തി തകർന്ന് മൂന്ന് വീടുകൾ അപകടാവസ്ഥയിലായി. പുതുപ്പറമ്പിൽ സുന്ദരമൂർത്തിയുടെ വീടിൻ്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. സമീപവാസികളായ വനരാജ്, രതീഷ് എന്നിവരുടെ വീടുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഹൈറേഞ്ച് മേഖലയിൽ പല സ്ഥലത്ത് മരം വീണ് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.
മൂന്നാറിൽ ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെ 40 പേരെ ദുരിതാശ്വാസ ക്യാമ്പിൽ മാറ്റിപ്പാർപ്പിച്ചു. ദേവികുളത്ത് കരിങ്കൽ സംരക്ഷണ ബുദ്ധിയിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു. ആളപായമില്ല. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കല്ലാർകുട്ടി മണലേൽ വാസുവിൻ്റെ വീട് ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരം വീണു തകർന്നു ആർക്കും പരിക്കില്ല.അടിമാലിക്ക് സമീപം വാളറയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് ഇല്ലി ഒടിഞ്ഞു വീണു. ബസ്സിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപായം ഒഴിവായി.




