
സ്കൂൾ കുട്ടികളെകൊണ്ട് വെള്ളകെട്ടിലൂടെ ജീപ്പിന്‍റെ സാഹസിക യാത്ര.കോഴിക്കോട് നാദാപുരം സിസിയുപി സ്കൂളിലെ വിദ്യാർത്ഥികളുമായാണ് ജീപ്പ് വെള്ളക്കെട്ടിലൂടെ അതിസാഹസികമായി പോയത്.വെള്ളക്കെട്ടിലൂടെ കുട്ടികളുമായി ജീപ്പ് പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വീടിന്‍റെ മതിലില്‍ ഇരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജീപ്പിന്‍റെ ഏതാണ്ട് പകുതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. വേഗം വിട്ടോ,വേഗം വിട്ടോയെന്ന് വീഡിയോ എടുത്തവര്‍ വിളിച്ചുപറയുന്നുമുണ്ട്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡ് പൂര്‍ണമായും കാണാൻ കഴിയാത്ത അവസ്ഥയിലാണ് അപകടകരമായ രീതിയിലുള്ള യാത്ര.കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നില്ല. വെള്ളക്കെട്ടിനിടെയും വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും മറ്റുമാര്‍ഗമില്ലാതെയാണ് ഇത്തരമൊരു സാഹസിക യാത്ര നടത്തേണ്ടിവന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇതിനിടെ കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ സ്കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നുപോയത്. ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളെ നാട്ടുകാർ ചേര്‍ന്ന് ബസ്സിൽ നിന്ന് പുറത്തിറക്കി.
എൽ.കെ.ജി, യു.കെ.ജി, എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. പാലത്തിന്‍റെ അപ്പുറത്തായി വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ടിലൂടെ പോയ ബസ് പാലത്തിലെത്തിയപ്പോള്‍ നിന്നുപോവുകയായിരുന്നു. ഇതിനുശേഷം പാലത്തിലും വെള്ളം കയറി. നാട്ടുകാര്‍ വേഗത്തില്‍ ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.

