
വിലയിടിവിൽ മനമിടിഞ്ഞ് ജാതി കർഷകർ. ജാതിപത്രിക്കു ലഭിക്കുന്ന പരമാവധി വില കിലോഗ്രാമിന് 1,700 വരെയാണ്. ലോട്ട് പത്രിക്ക് 1,100 വരെയും. കായയ്ക്കു കിലോഗ്രാമിന് 240 രൂപ വരെയാണ് വില ലഭിക്കുന്നത്. ഒരു വർഷം മുൻപ് ഇതേ കാലയളവിൽ പതിക്കു 2,200 രൂപയും കായയ്ക്കു 380 വരെയും വില ലഭിച്ചിരുന്നു. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്ന് ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ട്. ഇതോടൊപ്പം രോഗബാധയും വിലയിടിവും തിരിച്ചടിയായി മാറി.
ഈ സീസണിൽ 720 രൂപ വരെ വില ഉയർന്ന കുരുമുളകിന് നിലവിൽ 675 രൂപയാണ് പ്രാദേശിക വിപണിവില. ഉൽപാദനത്തിലെ കുറവ് മൂലം കുരുമുളകിന്റെ വിലവർധന ഭൂരിഭാഗം കർഷകർക്കും പ്രയോജനപ്പെട്ടില്ല. കാലാവസ്‌ഥാ വ്യതിയാനവും രോഗബാധയും കുരുമുളക് കർഷകർക്കു തിരിച്ചടിയായി. മഞ്ഞളിപ്പ്, ദ്രുതവാട്ടം, ചരടുകൊഴിച്ചിൽ എന്നിവയാണ് കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിച്ചത്.
സാധാരണയായി ജനുവരി മുതൽ മാർച്ച് വരെയുള്ള വിളവെടുപ്പ് കാലത്തിനു ശേഷം കുരുമുളക് ചെടികൾ വാടുകയും തുടർന്നു ലഭിക്കുന്ന നൂൽമഴയിൽ നന്നായി തളിർക്കുകയും ചെയ്യും. ഇങ്ങനെ തളിർക്കുമ്പോളാണ് കൂടുതൽ തിരികളിടുന്നത്. എന്നാൽ ഇത്തവണ പല സ്‌ഥലത്തും ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്‌തമായ മഴയാണ് പെയ്‌തത്. ഇത് കുരുമുളക് തിരിയിടുന്നതിനെ പ്രതികൂലമായി ബാധിച്ചു.