ബജറ്റിൽ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വർണവിലയിൽ ഇടിവു തുടരുന്നു. ഇന്ന് (ജൂലൈ 25 വ്യാഴം) നാലു മാസത്തെ ഏറ്റവും താഴ്ന്ന് നിലയിലാണ് സ്വർണവില. പവന് 51,200 രൂപയും ഗ്രാമിന് 6,400 രൂപയുമാണ് ഇന്നത്തെ വില.
ഗ്രാമിന് ഇന്നലത്തേക്കാൾ 95 രൂപയാണ് കുറഞ്ഞത്. പവന് 760 രൂപയും താഴ്ന്നു. വിവാഹാവശ്യത്തിനും മറ്റുമായി സ്വർണാഭരണങ്ങൾ വാങ്ങുന്നവരെ സംബന്ധിച്ച് സന്തോഷകരമായ ദിവസങ്ങളാണ് സ്വർണത്തിൽ കാത്തിരിക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 85 രൂപ കുറഞ്ഞ് 5,310 രൂപയിലെത്തി. വെള്ളി വില മൂന്നു രൂപ കുറഞ്ഞ് ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം.
പത്തുദിവസത്തിനിടെ വൻകുറവ്
10 ദിവസത്തിനിടെ 3,800 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈ 17ന് സ്വർണവില പവന് 55,000 രൂപയെന്ന ഈ മാസത്തെ റെക്കോഡ് നിലയിലായിരുന്നു. അവിടെ നിന്നാണ് വില താഴേക്ക് പതിച്ചത്. ജൂലൈ ആരംഭിക്കുമ്പോൾ സ്വർണവില 53,000 രൂപയുമായിരുന്നു.
മെയ് 20ന് രേഖപ്പടുത്തിയ 55,120 രൂപയാണ് സ്വർണവിലയിലെ റെക്കോഡ്. ഇന്നത്തെ 51,200 രൂപയാണ് ഏപ്രിൽ രണ്ടിനു ശേഷമുള്ള ഏറ്റവും താഴ്ന്ന് വില. ബജറ്റിൽ സ്വർണവില കുറയുമെന്ന അഭ്യൂഹങ്ങൾ വന്നു തുടങ്ങിയതു മുതൽ ഉപയോക്താക്കൾ ജാഗ്രതയിലായിരുന്നു. പലരും സ്വർണം ബജറ്റിനു ശേഷം വാങ്ങാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു.
പ്രതീക്ഷിച്ചത്ര കുറഞ്ഞില്ല
സ്വർണവില 50,000 രൂപയ്ക്ക് താഴെയെത്തുമെന്നായിരുന്നു വ്യാപാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവർ ആവശ്യപ്പെട്ട അത്രയും നികുതി കുറച്ചിട്ടും വിലയിൽ പ്രതീക്ഷിച്ചത്ര കുറവു ഉണ്ടായിട്ടില്ലെന്നതാണ് സത്യം. വൻകിട വ്യാപാരികളിൽ ചിലരുടെ നിലപാടാണ് സ്വർണ വില കുറയ്ക്കാത്തതിനു പിന്നിലെന്നാണ് സൂചനകൾ.
ചെറുകിടക്കാർ പലരും കച്ചവടം കൂടുമെന്നതിനാൽ വിലക്കുറവിന് തയാറായെങ്കിലും വൻകിടക്കാർ അവർക്കുണ്ടാകാവുന്ന നഷ്ടം ചൂണ്ടിക്കാട്ടി ഇതിനെ എതിർത്തു. അടുത്തിടെ സ്വർണം വാങ്ങിയ പല വ്യാപാരികളും ഉയർന്ന വിലയിലാണ് ഇത് ശേഖരിച്ചത്. പഴയ സ്റ്റോക്ക് വിറ്റഴിച്ചശേഷം വിലകുറയ്ക്കാൻ ധാരണ ആകുമെന്നാണ് ലഭിക്കുന്ന വിവരം.