HONESTY NEWS ADS

Electro Tech Nedumkandam

 

മുണ്ടക്കൈയിൽ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ചെന്ന് ഫയര്‍ ഫോഴ്‌സ്

മുണ്ടക്കൈയിൽ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ചെന്ന് ഫയര്‍ ഫോഴ്‌സ്

വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും. 


കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലായിരുന്നു നാശം വിതച്ചത്. കുത്തിയൊലിച്ചു വന്ന വെള്ളം ചൂരൽമല ടൗണിനെ വരെ ഇല്ലാതാക്കി. ദുരന്തത്തിൽ ഇതുവരെ 125 പേര്‍ മരിച്ചു. 100 ഓളം പേരെ കാണാതായി. 130 പേരെ ആശുപത്രികളിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്ന് രാവിലെയോടെയാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിൻ്റെ പൂര്‍ണ ചിത്രം വ്യക്തമായിട്ടില്ല.


ദുരന്തത്തിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താത്കാലിക പാലം ഉണ്ടാക്കി. കയര്‍ കെട്ടി അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 200 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. രക്ഷാദൗത്യം നടത്തിയ സംഘത്തിന് വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും കുടുങ്ങിക്കിടന്നവരെ രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.


നാളെ ദുരന്തഭൂമിയിൽ വിശദമായ തെരച്ചിൽ നടത്തും. കേന്ദ്ര-സംസ്ഥാന ഏജൻസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങൾക്കും തകര്‍ന്ന വീടുകൾക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികൾ പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ രക്ഷിക്കാനായോ എന്ന് വ്യക്തമല്ല. പ്രദേശത്തെ റിസോര്‍ട്ടുകളിലേക്ക് ഓടിയവരെ രക്ഷിക്കാനായിട്ടുണ്ട്. നാളെയോടെ ദുരന്തത്തിൻ്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS