
ഇടുക്കി കേന്ദ്രീകരിച്ച് വിവിധ ജില്ലകളിൽ വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തങ്കമണി സ്വദേശി കാരിക്കക്കുന്നേൽ റോബിൻ ജോസ്(35) ആണ് അറസ്റ്റിലായത്. ഇറ്റലിയിൽ കൊണ്ടുപോകാമെന്ന് വാഗ്‌ദാനം ചെയ്ത് 25 പേരിൽ നിന്ന് 6.5 ലക്ഷം രൂപ വീതം ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പാലാ സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കട്ടപ്പന സീയോൻ ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായ റോബിൻ.
ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വിസാ രേഖകൾ വ്യാജമായതിനാൽ യാത്രചെയ്യാനായില്ല. തുടർന്ന് നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. വ്യാജ വിസ നൽകുകയും വിമാന ടിക്കറ്റ് സ്വന്തമായി എടുക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് വിദേശത്തെത്തിയ പലരും അവിടെ പിടിയിലാകുകയായിരുന്നു. ഇതിൽ ചിലർ പിന്നീട് തിരിച്ചെത്തുകയും മറ്റുപലരും വിദേശത്ത് ജയിലിൽ കഴിയുകയുമാണ്. പാലാ എസ്.എച്ച്.ഒ. ജോബിൻ ആൻ്റണിയുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി കോട്ടയം സബ് ജയിലിൽ റിമാൻഡ് ചെയ്തു.