
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുനരാരംഭിച്ചു. മുങ്ങൽ വിദഗ്ധനായ ഈശ്വർ മൽപെയും സംഘവും പുഴയിലറങ്ങിയും തിരച്ചിൽ നടത്തുന്നുണ്ട്. പുഴയിൽനിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മാൽപെ കണ്ടെത്തി. അർജുൻ ലോറിയിൽ കൊണ്ടുവന്നത് അക്കേഷ്യ തടികളാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
കാലാവസ്‌ഥ അനുകൂലമായതിൽ വലിയ പ്രതീക്ഷയിലാണെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. രാവിലെ വേലിയേറ്റ സമയത്ത് പുഴയിൽ അൽപം വെള്ളം കൂടുതലുണ്ടായിരുന്നു. നിലവിൽ തിരച്ചിൽ നടത്താൻ അനുയോജ്യമായ കാലാവസ്ഥയാണ്. വെള്ളത്തിന്റെ ഒഴുക്കും കുറവാണ്. എൻഡിആർഎഫ് സംഘവും സ്ഥലത്തുണ്ടെന്ന് അഞ്ജു പറഞ്ഞു.
നാവിക സേന നിർദേശിച്ച മൂന്നു പ്രധാന പോയൻ്റുകളിലാണ് തിരച്ചിൽ നടത്തുന്നത്. കാർവാറിൽനിന്ന് എത്തിച്ച ഡ്രജർ ഉപയോഗിച്ചാണ് തിരച്ചിൽ. വെള്ളിയാഴ്‌ച ഡ്രജർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് ഡ്രജർ കമ്പനിയുമായുള്ള കരാർ ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപെക്ക് അനുമതി നൽകിയിരുന്നു. രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെയാണ് തിരച്ചിൽ നടത്തുക. അർജുൻ ഓടിച്ച ലോറിയാണെന്ന് കരുതുന്ന ലോഹസാന്നിധ്യം കണ്ട സ്‌ഥലം അടയാളപ്പെടുത്തി മണ്ണ് നീക്കാൻ കഴിയും വിധമാണ് ഡ്രജർ സ്‌ഥാപിച്ചത്.
കഴിഞ്ഞ ദിവസാണ് അർജുൻ്റെ സഹോദരിയും ഷിരുരിൽ എത്തിയത്. ഇത് അവസാന ശ്രമമാണെന്നും ലോറി കണ്ടെത്താനായില്ലെങ്കിൽ ദൗത്യം അവസാനിപ്പിക്കേണ്ടി വരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണണ സെയിലും ഉത്തര കന്നഡ കലക്ടർ എം.ലക്ഷ്മിപ്രിയയും വ്യക്തമാക്കി ജൂൺ 16നാണ് മണ്ണിടിച്ചിലിൽ ലോറിയുമായി അർജുനെ കാണാതായത്..