
മലനിരകളിൽ നീലവസന്തം തീർത്ത് വീണ്ടും കുറഞ്ഞിക്കാലം വന്നെത്തിയിരിക്കുകയാണ്. ഇടുക്കിയിലെ ഉടുമ്പൻചോലയ്ക്ക് സമീപമുള്ള ചതുരംഗപാറയിലാണ് നീലകുറിഞ്ഞി പൂവിട്ടിരിക്കുന്നത്. ചതുരംഗപാറ മലയുടെ നെറുകയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മനോഹരമായ കാഴ്ചകളുടെ മലമുകൾ കൂടിയായ ചതുരംഗപ്പാറ നീലവസന്തത്താൽ കൂടുതൽ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.
ട്രക്കിങ്ങിനായി മലകയറിയെത്തുന്ന വിനോദസഞ്ചാരികൾക്ക് മലമുകളിൽ പൂത്തുനിൽക്കുന്ന ഈ നീലവസന്തം പുത്തൻ അനുഭവം കൂടിയായിരിക്കും സമ്മാനിക്കുക. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചതുരംഗപ്പാറ. ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞി പൂവിട്ടത് ഈ മലനിരകളിലാണ്. നേരത്തെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് നീലക്കുറിഞ്ഞി കാണാനായി മലമുകളിലെത്തിയത്.
കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപത്തായിട്ടാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. മഞ്ഞ്മൂടുന്ന മലനിരകളും തമിഴ്നാടിൻ്റെ മനോഹര കാഴ്ചയും ചതുരംഗപ്പാറയിൽ നിന്ന് കാണാനാകും. ഈ മലനിരയ്ക്ക് എതിർവശമുള്ള കള്ളിപ്പാറിൽ രണ്ട് വർഷം മുൻപ് നീലക്കുറിഞ്ഞി പൂത്തിരുന്നു.
പശ്ചിമ മേഖലയിലെ ഉയർന്ന പുൽമേടുകളിൽ കാണുന്ന ഒരു പുഷ്പിത സസ്യമാണ് നീലക്കുറിഞ്ഞി. 12 വർഷത്തിൽ ഒരിക്കൽ കൂട്ടത്തോടെ പൂക്കുന്നതാണ് ഈ കുറ്റിച്ചെടികൾ. നീലഗിരിക്കുന്നുകളിലും കൊടയ്ക്കനാൽ മേഖലയിലും കുറിഞ്ഞി സമൃദ്ധമായി പൂത്ത് നിൽക്കാറുണ്ട്. 250 വർഗത്തിൽ കുറിഞ്ഞി സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 46 എണ്ണമാണ് ഇന്ത്യയിലുള്ളത്. എല്ലാക്കൊല്ലവും പൂക്കുന്ന കുറിഞ്ഞികൾ മുതൽ 16 വർഷത്തിലൊരിക്കൽ പൂക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്നതാണ് ഇടുക്കിയുടെ പ്രത്യേകത.




