
തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ജില്ലാ (ഡിവിഷൻ) ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക്. എല്ലാ സർക്കാർ ഓഫീസുകളുടെയും ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കണമെന്നാണ് സർക്കാർ തീരുമാനം. ഇതിന് വിരുദ്ധമായി തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ഡിവിഷൻ ഓഫീസാണ് കളക്ടറേറ്റിന് അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്. തൊടുപുഴയിൽ നിന്ന് ഓഫീസ് മാറ്റുന്നതിന് തടസ്സമായിരുന്നത് ഉദ്യോഗസ്ഥരാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഡിവഷൻ ഓഫീസിനായി കുയിലിമലയിൽ കളക്ടറേറ്റിനു സമീപം വർഷങ്ങൾക്കുമുമ്പേ എക്സൈസ് സമുച്ചയം നിർമിച്ചിരുന്നു. 2021-ൽ കളക്ടറും മുൻ മന്ത്രി എം.എം. മണിയും എക്സൈസ് ഡിവിഷൻ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റണമെന്ന് നിർദേശിച്ചിരുന്നു. ഓഫീസിൽ ഇ-ഫയൽ സംവിധാനമൊരുക്കുന്നതിന് കാലതാമസമുണ്ടെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ ഓഫീസ് മാറ്റം തടഞ്ഞത്. ലക്ഷങ്ങൾ മുടക്കി ഓഫീസിന്റെ പ്രവർത്തനങ്ങൾക്കാവശ്യമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയാണ് ഡിവിഷണൽ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്.
കോൺഫറൻസ് ഹാൾ, ഡി.സി.യുടെ ഓഫീസ് റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ സ്ഥാപിക്കാവുന്ന വിധം പൂർണമായും വയറിങ്, മാനേജർക്കുള്ള മുറി, സ്റ്റോർ മുറി, പ്രിന്റിങ് മുറി തുടങ്ങി മുഴുവൻ നിർമാണവും പൂർത്തിയാക്കി. എക്സൈസ് ഡിവിഷൻ ഓഫീസ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ആസ്ഥാനത്ത് ഒരുക്കിയിട്ടും ഓഫീസ് തൊടുപുഴയിൽ തന്നെ തുടരുകയായിരുന്നു.
ജില്ലാ ആസ്ഥാനത്ത് സ്ഥിതിചെയ്യേണ്ട എക്സൈസ് ഡിവിഷൻ ഓഫീസ് തൊടുപുഴയിൽ നിന്ന് മാറ്റരുതെന്നാവശ്യപ്പെട്ട് ഡിവിഷൻ ഓഫീസിലെ ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ധനമന്ത്രിക്കുമെല്ലാം നിവേദനം നൽകിയിരുന്നു.




