
വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കോട്ടയം എം പി ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. യുഡിഎഫിന്‍റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്‍റെ പാർട്ടിക്കും ഉള്ളത്. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്. നിയമഭേദഗതി ബില്ല് പാർലമെന്‍റില്‍ വരുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. മുനമ്പത്തെ ജനങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സമരപന്തലിൽ പോയി ഐക്യ ദർഢ്യം പ്രഖ്യാപിച്ചതാണ്. ഫ്രാൻസിസ് ജോർജ് മുനമ്പം സമരപ്പന്തലിൽ വച്ച് നിയമഭേദഗതിയെ അനുകൂലിക്കുമെന്ന് പറഞ്ഞെന്നായിരുന്നു പ്രചരണം.
അതേസമയം 48 മണിക്കൂറിനുള്ളിൽ നിർദേശം സമർപ്പിക്കണമെന്ന ജെപിസി ചെയർമാന്‍റെ നിർദ്ദേശം പ്രതിപക്ഷം തള്ളി. ദില്ലി തെരഞ്ഞെടുപ്പിന് മുൻപ് തിരക്കിട്ട് നടപ്പാക്കാനുള്ള ശ്രമമെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നടപടിയോട് സഹകരിക്കില്ലെന്ന് ഹാരിസ് ബീരാൻ എം പി പറഞ്ഞു. മുനമ്പത്തോട് ചേർത്ത് നിർത്തേണ്ട വിഷയമല്ലിത്. കാര്യങ്ങൾ മനസിലാക്കാതെയാണ് ഫ്രാൻസിസ് ജോർജ് എം പി യുടെ പ്രതികരണമെന്നും ഹാരിസ് ബീരാൻ പറഞ്ഞു.