
അതിരപ്പിള്ളിയിൽ മയക്കുവെടി വെച്ച് പിടിച്ച് ചികിത്സ നൽകി വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ. വൈകിട്ട് ആറുമണിയോടെ എലിച്ചാണി ഭാഗത്തായാണ് ആനയെ വീണ്ടും കണ്ടെത്തിയത്. വെള്ളം കുടിക്കുന്നതിനായാണ് ആന എത്തിയതെന്നും ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വനം വകുപ്പ് അറിയിച്ചു. മയക്കുവെടിവെച്ച് ചികിത്സ നൽകിയശേഷം കാടുകയറിയ ആന അതിരപ്പിള്ളി ഭാഗത്തേക്ക് വന്നിരുന്നില്ല.
അതിരപ്പിള്ളിയില്‍ വെച്ച് മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ചികിത്സ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് കാട്ടിലേക്ക് അയച്ചത്. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയതായി വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം അറിയിച്ചിരുന്നു. മൂന്ന് മയക്കുവെടി വെച്ച ശേഷമാണ് ആന അന്ന് നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നും കണ്ടെത്തിയിരുന്നു.
മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിലായിരുന്നു ആനയെ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.