
പുതിയ സാങ്കേതിക വിദ്യക്കനുസരിച്ച് മാറ്റം കൊണ്ടുവരാൻ ബീവറേജസ് കോർപറേഷനും റെഡി ആയി. ഇനി മുതല്‍ അളവില്‍ കൂടുതല്‍ മദ്യം വാങ്ങിയാലോ വ്യാജ മദ്യമാണെങ്കിലോ പിടി വീഴും. ഇതിനായി പ്രത്യേക ക്യൂആർ കോഡാണ് ബെവ്കോ തയാറാക്കുന്നത്. ഒരോ മദ്യക്കുപ്പിക്ക് പുറത്തും ക്യൂആർ കോഡ് പതിപ്പിക്കും. വ്യാജ മദ്യമാണോയെന്ന് ക്യൂആർ കോഡ് നോക്കി മനസിലാക്കാം. കോഡ് സ്കാൻ ചെയ്താല്‍ അത് എവിടെ നിന്ന് വാങ്ങിയതാണെന്നും എവിടെ നിർമ്മിച്ചതാണെന്നും കണ്ടെത്താൻ കഴിയും. ആളുകള്‍ മൂന്ന് ലിറ്ററില്‍ കൂടുതല്‍ മദ്യം വാങ്ങുന്നുണ്ടോയെന്നും ഈ സംവിധാനത്തിലൂടെ മനസിലാക്കാൻ സാധിക്കും. പുതിയ സംവിധാനം ഏപ്രില്‍ മാസത്തോടെ നിലവില്‍ വരുമെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ക്യൂആർ കോഡ് ഒരു ട്രാക്ക് ആന്റ് ട്രയ്സ് സംവിധാനമാണ്. ഒരോ മദ്യക്കുപ്പിക്ക് പുറത്തും ക്യൂആർ കോഡ് പതിപ്പിക്കും. ഇതിലൂടെ മദ്യക്കുപ്പിയുടെ എല്ലാ വിവരവും ലഭിക്കുന്നതാണ്. എക്സൈസ് ഉദ്യോഗസ്ഥർക്കും ഇത് ഉപയോഗപ്രദമായിരിക്കും. ഒന്നാം തീയതി ഡ്രൈ ഡേ എന്നത് പഴഞ്ചൻ ആശയമാണ്. ബീവറേജസുകള്‍ക്ക് മുമ്ബിലെ ക്യൂ ഒഴിവാക്കാൻ ആലോചനയുണ്ട്. അതിനായി സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകള്‍ തുടങ്ങുമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് പ്രീമിയം ഔട്ട്ലെറ്റുകള്‍ തുടങ്ങുന്നതിന് തടസ്സമാകുന്നുണ്ട്. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകള്‍ തുടങ്ങാനാണ് ബെവ്‌കോയുടെ പ്ലാൻ.