
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പൽ കോണ്‍ക്ലേവ് മെയ് 7 ന് നടക്കും. വത്തിക്കാനിൽ നടന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ യോഗത്തിൽ പങ്കെടുക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. മെയ് 7ന് ഉച്ചക്ക് ശേഷമാണ് ആദ്യ ബാലറ്റ്.
കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റെയിൻ ചാപ്പൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ള കർദിനാൾമാർ അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കാനായി ഒത്തുചേരുന്നത് സിസ്റ്റെയിൻ ചാപ്പലീലാണ്. ഇതിനായുള്ള ഒരുക്കങ്ങൾക്കായാണ് ചാപ്പൽ അടച്ചത്. ഇനി പുതിയ മാർപാപ്പയെ തിരഞ്ഞെടുത്ത ശേഷം മാത്രമേ ചാപ്പൽ തീർത്ഥാടകർക്കായി തുറക്കുകയുള്ളൂ. വത്തിക്കാനിലുള്ള കർദിനാൾമാർ ഇന്നലെ വൈകിട്ട് ഫ്രാൻസിസ് മാർപാപ്പയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന സെയ്ന്റ് മേരി മേജർ ബസിലിക്കയിൽ എത്തി പ്രത്യേക പ്രാർത്ഥന നടത്തി.