
കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ ട്വിസ്റ്റ്. കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് പട്ടിയെ പോലെ യുവാവിനെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്. എന്നാല്‍, ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നാണ് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനും തൊഴില്‍ വകുപ്പിനും നല്‍കിയ പ്രാഥമിക മൊഴി.
കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെ പോലെ ചെറുപ്പക്കാരെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനം ടാര്‍ജറ്റ് അച്ചീവ് ചെയ്യാത്ത ചെറുപ്പക്കാരെ ഇത്തരത്തിൽ ശിക്ഷിക്കുന്നെന്ന ആരോപണമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ സംഭവം നടന്നതെന്നും ഇതടക്കം ക്രൂരമായ ശിക്ഷകള്‍ സ്ഥാപനത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ മുമ്പു വരെ ഇവിടെ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി അഖില്‍ ആരോപിക്കുകയും ചെയ്തു.
കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പ് സ്ഥാപനമായ കെല്‍ട്രോകോപ്പിനുമെതിരെയാണ് ആരോപണമുയര്‍ന്നത്. ഇതോടെ തൊഴില്‍ വകുപ്പും പൊലീസും അന്വേഷണവും തുടങ്ങി. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പിന്നീട് പെരുമ്പാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം തിരിഞ്ഞു മറിഞ്ഞത്.
ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നായിരുന്നു ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനോടും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. കഞ്ചാവിന് അടിമയായ മനാഫ് എന്ന ജീവനക്കാരന്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍ബന്ധിച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്നും സ്ഥാപന ഉടമയെ മോശക്കാരനാക്കാനായി ഇപ്പോള്‍ തന്‍റെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. ക്രൂരത കാട്ടിയ മനാഫിനെ നേരത്തെ തന്നെ സ്ഥാപന ഉടമ പുറത്താക്കിയിരുന്നെന്നും താന്‍ ഇപ്പോഴും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് പറയുന്നു. കൂടുതല്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തശേഷം അടുത്ത ദിവസം വിശദമായ റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പ് മന്ത്രിക്ക് നല്‍കുമെന്ന് തൊഴില്‍ വകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു.