
പാകിസ്ഥാന്‍റെ ഒരൊറ്റ മിസൈലും ലക്ഷ്യം കണ്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. ഇന്നലെ രാത്രി മുതൽ പാകിസ്ഥാൻ ഇന്ത്യയ്ക്കുനേരെ നടത്തിയ ഡ്രോണ്‍ ആക്രമണവും മിസൈലാക്രമണവും ഇന്ത്യ കൃത്യമായി പ്രതിരോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്താഏജന്‍സിയിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.
ഇന്ത്യയും ഇസ്രായേലും ചേര്‍ന്ന് വികസിപ്പിച്ച ബരാക്-എട്ട് മിസൈലും ഇന്ത്യ പാകിസ്ഥാനെതിരെ പ്രയോഗിച്ചുവെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ബരാക് എട്ട് മിസൈൽസ്, ആകാശ് മിസൈലുകള്‍, ഡിആര്‍ഡിഒയുടെ ആന്‍റി ഡ്രോണ്‍ സാങ്കേതിക വിദ്യ, എസ് -400 വ്യോമ പ്രതിരോധ സംവിധാനം തുടങ്ങിയവയടക്കം ഉപയോഗിച്ചാണ് പാകിസ്ഥാനെ പ്രതിരോധിക്കുകയും അതിവേഗത്തിൽ തിരിച്ചടിക്കുകയും ചെയ്തത്.
പാകിസ്ഥാന്‍റെ ഒരോ മിസൈലും തകര്‍ക്കാനായി. ഒരെണ്ണം പോലും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായില്ല. ഇന്‍റഗ്രേറ്റഡ് കൗണ്ടര്‍ അണ്‍മാന്‍ഡ് ഏരിയൽ സിസ്റ്റം (UAS)സാങ്കേതിക വിദ്യയും ഇന്ത്യക്ക് കരുത്തായി മാറി. പാകിസ്ഥാന്‍റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ പാകിസ്ഥാൻ മണ്ണില്‍ കനത്ത പ്രഹരം നൽകാനും ഇന്ത്യയ്ക്കായി. ഇന്നലെ എട്ടരയോടെ പാകിസ്ഥാന്‍റെ ആക്രമണം വന്ന് ഒരു മണിക്കൂറിനുള്ളിലാണ് ഇന്ത്യ പാകിസ്ഥാൻ മണ്ണിൽ തിരിച്ചടിച്ചത്. ഇന്ത്യൻ അതിര്‍ത്തിയിൽ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്‍റെ പ്രധാന സ്ഥലങ്ങളിലടക്കം ആക്രമണം നടത്താനായി. ലാഹോറിലെ പാകിസ്ഥാന്‍റെ ചൈനീസ് നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമടക്കം തകര്‍ത്തു.
50 കിലോമീറ്ററോളം ദൂരപരിധിയുള്ള സര്‍ഫേയ്സ് ടു എയര്‍ മിസൈലുകളാണ് ബരാക്-എട്ട്. ശത്രു സൈന്യത്തിന്‍റെ യുദ്ധ വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കുകയാണ് ഇത്തരം മിസൈലുകളുടെ ലക്ഷ്യം. ഇന്ത്യൻ നാവികസേനയും ഡിആര്‍ഡിഒയും ചേര്‍ന്ന് ഇസ്രായേലുമായി സഹകരിച്ചാണ് ബരാക്-എട്ട് വികസിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.