HONESTY NEWS ADS

Electro Tech Nedumkandam

 

അനന്തുവിന്റെ ജീവനെടുത്തത് സ്വകാര്യ ഭൂമിയിൽ പന്നിയെ പിടികൂടാൻവെച്ച കെണി

അനന്തുവിന്റെ ജീവനെടുത്തത് സ്വകാര്യ ഭൂമിയിൽ പന്നിയെ പിടികൂടാൻവെച്ച കെണി

നിലമ്പൂര്‍ വഴിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ ജീവനെടുത്തത് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണി. സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് അനന്തുവിന്റെ ബന്ധു പറഞ്ഞു. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ടാണ് കണക്ഷന്‍ കൊടുത്തിരുന്നതെന്നും ബന്ധു പറഞ്ഞു. അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.


വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും അടക്കം രംഗത്തെത്തി. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.


സംഭവ സ്ഥലത്തേയ്ക്ക് എത്തിയ സിപിഐഎം നേതാവ് എ വിജയരാഘവന്റെ വാഹനം യുഡിവൈഎഫ് നേതാക്കള്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയരാഘവനെ തടഞ്ഞത്. കോണ്‍ഗ്രസ് കാണിക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്നായിരുന്നു ഇതിനോട് വിജയരാഘവന്‍ പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയപാപ്പരത്വമാണ്. രാഷ്രീയ മുതലെടുപ്പിന് വേണ്ടി നിലവാരം കുറഞ്ഞ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.


ഇന്ന് വൈകിട്ടോടെയായിരുന്നു വഴിക്കടവില്‍ ഷോക്കേറ്റ് പതിനഞ്ചുകാരനായ അനന്തു മരിച്ചത്. വഴിക്കടവ് സ്വദേശികളായ സുരേഷ്-ശോഭ ദമ്പതികളുടെ മകനായിരുന്നു. ജിത്തുവിനൊപ്പം മീന്‍ പിടിക്കാന്‍ പോയ യദുകൃഷ്ണന്‍ (23), ഷാനു വിജയ് (17) എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ആവശ്യപ്പെട്ടിരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS