എഴുകുംവയൽ കുട്ടൻകവലയിൽ അതിഥിത്തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ല. അമിത മദ്യപാനത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത അതിഥിത്തൊഴിലാളികളായ ദമ്പതിമാരെ വിട്ടയച്ചു.
ജാർഖണ്ഡ് സ്വദേശിയായ മസുഡൻ ഹെംബ്രാം (മൻസൂർ-36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് മരണവിവരം പുറത്തറിയുന്നത്. കണ്ണൂർ സ്വദേശിയുടെ എസ്റ്റേറ്റിലായിരുന്നു ദമ്പതികളും മൻസൂറും താമസിച്ച് ജോലി ചെയ്തിരുന്നത്. ഒരുവീട്ടിലെ രണ്ട് മുറികളിലായിരുന്നു താമസം. ഇവർ ജോലിക്ക് എത്താത്തതിനാൽ ചൊവ്വാഴ്‌ച രാവിലെ അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോൾ വീട് തുറന്നുകിടന്നിരുന്നു. അകത്ത് നോക്കിയപ്പോൾ മൻസൂർ മരിച്ചുകിടക്കുന്നതായി കണ്ടെത്തി.
ദമ്പതികളെ പരിസരത്ത് കണ്ടെത്താനും കഴിഞ്ഞില്ല. തുടർന്ന് നെടുങ്കണ്ടം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഉപ്പുതറ-പരപ്പിൽവെച്ച് കോട്ടയത്തേക്കുള്ള ബസിൽനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് മൻസൂറിന് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നെന്നും ചൊവ്വാഴ്ച വെളുപ്പിനെ ഉണർന്ന് നോക്കിയപ്പോൾ മരിച്ചുകിടക്കുന്നത് കണ്ട് ഭയന്നുപോയതാണെന്നുമായിരുന്നു ഇവർ പോലീസിനു നൽകിയ മൊഴി.