HONESTY NEWS ADS

Electro Tech Nedumkandam

 

മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: ആരോഗ്യവകുപ്പ്

MKM KUMILY


മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുക്ജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വയറിളക്കം കോളറ മഞ്ഞപ്പിത്തം ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങള്‍ ഇവയുടെ രോഗാണുക്കള്‍ കുടിവെള്ളം,ആഹാരം എന്നിവയിലൂടെ ശരീരത്തില്‍ എത്തുമ്പോഴാണ് രോഗങ്ങള്‍ പിടിപെടുന്നത്.  

 

തുറസായ സ്ഥലത്ത് മല വിസര്‍ജനം നടത്താതിരിക്കുക, ക്ലോറിനേഷന്‍ ചെയ്ത് തിളപ്പിച്ചാറ്റിയ ജലം കുടിക്കുക, ആഹാരത്തിനു മുന്‍പും ശേഷവും,ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, ഭക്ഷണസാധനങ്ങള്‍ അടച്ചുവയ്ക്കുകയും ചൂടോടെ കഴിക്കുകയും ചെയ്യുക, തുറന്നു വച്ച ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കിണറിന് ചുറ്റുമതില്‍ കെട്ടി വലയിട്ട് മൂടുക എന്നിവയാണ് പ്രധാന പ്രതിരോധമാര്‍ഗങ്ങള്‍. 


ഡെങ്കിപ്പനി

ഡെങ്കിപ്പനി, മലമ്പനി,മന്ത്,ചിക്കുന്‍ഗുനിയ തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന കൊതുക്ജന്യ രോഗങ്ങള്‍. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുകയും അവ വഴിയാണ് രോഗങ്ങള്‍ പടരുന്നത്. 


കൊതുകിന്റെ പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കുക, പാത്രങ്ങള്‍, കുപ്പി, ചിരട്ട ,ടയര്‍,വീപ്പ, വാട്ടര്‍ ടാങ്ക്,മണ്‍ചട്ടി ,ആട്ടുകല്ല്,പൂച്ചട്ടി ,വാട്ടര്‍ കൂളര്‍ ,വാഴപ്പോള, സിമന്റ് ടാങ്കുകള്‍ റബ്ബര്‍പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, കവറുകള്‍, വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള മറ്റ് സാധനങ്ങള്‍ എന്നിവയില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക, വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ മുതലായവ മൂടി വയ്ക്കുക, ചപ്പുചവറുകള്‍ പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയവ ഓടയില്‍ വലിച്ചെറിഞ്ഞു മലിനജലം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക, കുളങ്ങളിലും തോടുകളിലും കാണുന്ന ജല സസ്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുക, കക്കൂസിന്റെ വെന്റിലേറ്റീവ് കുഴലുകളില്‍ ഘടിപ്പിക്കുക, സാനിറ്ററി കക്കൂസുകള്‍ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.


കൂടാതെ വെള്ളക്കെട്ടുകളില്‍ കൂത്താടികളെ തിന്ന് നശിപ്പിക്കുന്ന ഗം ബൂസിയ, ഗപ്പി ,മാനത്ത് കണ്ണി മുതലായ മത്സ്യങ്ങളെ വളര്‍ത്തുക, ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക എന്നിവയും വേണം.


എലിപ്പനി

എലിപ്പനിയാണ് പ്രധാനമായ ജന്തുജന്യ രോഗം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണു വാഹകരായ എലിയുടെ മൂത്രം കലരുക വഴി വെള്ളം മലിനമാകുകയും രോഗാണുക്കള്‍ ആ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ മുറിവില്‍ കൂടിയോ നേര്‍ത്ത ചര്‍മ്മത്തില്‍ കൂടിയോ ശരീരത്തില്‍ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യുന്നു. കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പണിയെടുക്കുന്നവര്‍, തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലികളെ പരിചരിക്കുന്നവര്‍, കെട്ടിക്കിടക്കുന്ന വെള്ളം നിത്യോപകയോഗത്തിന് എടുക്കുന്നവരിലെല്ലാം എലിപ്പനി വളരാനുള്ള സാധ്യത കൂടുതലാണ്. 


കടുത്ത പനി, തലവേദന,ശരീരവേദന, കണ്ണില്‍ ചുവപ്പ് തുടങ്ങിയവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.


എലി നശീകരണം ഊര്‍ജ്ജിതപ്പെടുത്തുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പച്ചക്കറി പഴവര്‍ഗങ്ങള്‍ തുടങ്ങിയവ നല്ലതുപോലെ കഴുകി ഉപയോഗിക്കുക, മലിന ജലത്തില്‍ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്, കൃഷിയിടത്തിലും വെള്ളത്തിലും പണിയെടുക്കുന്നവര്‍ ഗംബൂട്‌സ് ഗ്ലൗസ് തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.


ഇത്തരം പകര്‍ച്ചവ്യാധികള്‍ കൂടാതെ കോവിഡ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS