HONESTY NEWS ADS

Electro Tech Nedumkandam

 

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറി; നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ പിടിയിൽ

പാകിസ്താൻ ചാരസംഘടനായ ഐഎസ്‌ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാകിസ്താൻ ചാരസംഘടനായ ഐഎസ്‌ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ക്ലാർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്.


ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിൽ നിന്ന് ചാരവൃത്തിയുടെ തെളിവുകൾ കണ്ടെത്തി. പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റായ യുവതിക്ക് ഇയാൾ നാവികസേനയുമായും, മറ്റ് പ്രതിരോധ സേനകളുമായും ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറിയിരുന്നു. പകരം പണം കൈപ്പറ്റുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ വിവരങ്ങൾ കൈമാറിയതെന്നാണ് കണ്ടെത്തൽ.


പ്രിയ ശർമ്മ എന്നാണ് യുവതിയെ വിശാൽ അഭിസംബോധന ചെയ്തിരുന്നത്. ഓൺലൈൻ ഗെയിമിങ്ങിനും മറ്റും അടിമയായ വിശാലിന്, അത് മൂലമുണ്ടായ നഷ്ടം നികത്താൻ പണം വേണമായിരുന്നു. ഇതോടെയാണ് നിർണായകമായ പല സൈനിക വിവരങ്ങൾ ഇയാൾ പാകിസ്താന് കൈമാറിത്തുടങ്ങിയത്. ക്രിപ്റ്റോകറൻസിയായി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ലഭിച്ചിരുന്നത്. നിലവിൽ വിശാലിനെ വിവിധ ഇന്റലിജൻസ് ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. മറ്റാരെങ്കിലും നിർണായക വിവരങ്ങൾ പാകിസ്താന് കൈമാറിയിട്ടുണ്ടോ എന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.


പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയതിന് നേരത്തെ ജ്യോതി മൽഹോത്ര എന്ന യൂട്യൂബർ അടക്കം നിരവധി പേർ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അറസ്റ്റിലായിരുന്നു. പാകിസ്താൻ ഇന്റലിജൻസ് ഏജന്റുമാരുമായി ജ്യോതിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. 'ട്രാവല്‍ വിത്ത് ജോ' എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു.


നേരത്തെ ഒരു സിആർപിഎഫ് ജവാനും ഇത്തരത്തിൽ പാകിസ്താന് വിവരങ്ങൾ കൈമാറിയത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പാക് ഏജന്റിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ ശേഷം വിവരങ്ങൾ കൈമാറിയ മോത്തി റാം ജാട്ട് ഉദ്യോഗസ്ഥനായിരുന്നു അറസ്റ്റിലായത്, ഇതിന് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും നിരവധി പേർ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായിരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS