
പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പൊലീസുകാരന്‍റെ ഫോണിൽ കൂടുതൽ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഫോൺ വിശദമായി പരിശോധിക്കും. ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് പൊലീസ് സ്റ്റേഷനോട് ചേർന്ന് വനിതാ പൊലീസുകാർക്ക് വസ്ത്രം മാറുന്നതിനുള്ള മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതിന് പിടിയിലായത്.
ഇങ്ങനെ പകർത്തിയ ദൃശ്യങ്ങൾ ഇതേ സ്റ്റേഷനിലെ പൊലീസുകാരിക്ക് അയച്ചു നൽകി. ഇതോടെയാണ് സംഭവങ്ങൾ പുറത്തിറയുന്നത്. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് വൈശാഖൻ പൊലീസുകാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകി. വനിതാ സെല്ലിന്റെ നിർദ്ദേശപ്രകാരം ഇടുക്കി സൈബർ പൊലീസ്കേസെടുത്ത് അന്വേഷണം നടത്തി.
സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ വൈശാഖിന്റെ ഫോണിൽ നിന്ന് പൊലീസുകാരുടെ നഗ്നദൃശ്യങ്ങൾ കണ്ടെത്തി. ഇതിനു ശേഷമാണ് വൈശാഖിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ നാളുകളായി ഇയാൾ ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തി എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിൽ ആയതിനെ തുടർന്ന് വൈശാഖിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ വൈശാഖിനെ റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. വൈശാഖിനെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ ഇടുക്കി ജില്ല പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.