
സാമ്പത്തിക തർക്കത്തെ തുടർന്ന് യുവതിയെ കടയിൽ കയറി വെട്ടി പരിക്കേല്ലിച്ച സുഹൃത്തിനെ നാട്ടുകാർ തടഞ്ഞുവച്ച് കുന്നത്തുനാട് പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് 5 45ന് പട്ടിമറ്റം എസ്.ബി.ഐക്ക് സമീപം ജിജോ തിയേറ്ററിലേക്ക് ഇറങ്ങുന്ന റോഡരികിൽ സ്റ്റേഷനറി കട നടത്തുന്ന രാമമംഗലം തമ്മാനിമറ്റം ചിറമോളേൽ ജെയ്തി മേരി ജോയിക്കാണ് (33) വെട്ടേറ്റത്. തടയാൻ ശ്രമിച്ച പിതാവ് സി.പി ജോയിക്കും (62) പരിക്കുണ്ട് ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഐ സി യുവിൽ പ്രവേശിപ്പിച്ചു. അടിമാലി മൂന്നാം മൈലിൽ വർക്ക് ഷോപ്പ് നടത്തുന്ന പ്രജിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവുമായി വേർപിരിഞ്ഞ് ജീവിക്കുന്ന ജെയ്തിയും പ്രജിയും സുഹൃത്തുക്കളാണ്. പരസ്പരമുള്ള സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് കൊലപാതകശ്രമത്തിൽ എത്തിയതെന്നാണ് പ്രതിയുടെ മൊഴി. കടയടച്ച് പോകുന്ന സമയം മനസിലാക്കിയാണ് പ്രജി എത്തിയത്. യുവതി പുറത്തേക്ക് ഇറങ്ങാൻ വൈകിയതോടെ കടയ്ക്കുള്ളിൽ കയറി വെട്ടുകയായിരുന്നു. പ്രതിയെ കുന്നത്തുനാട് പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അപകടനില തരണം ചെയ്ത ശേഷം യുവതിയിൽ നിന്ന് മൊഴിയെടുക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.