
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജ് സ്വദേശിയായ അബ്ദുള്ളയെ(22) ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയത്. നാലാഞ്ചിറ സ്വദേശി കാപ്പിരി എന്ന ജിതിൻ (33) മരുതൂർ സ്വദേശി ജ്യോതിഷ്(20) മുട്ടട സ്വദേശി സച്ചു ലാൽ (20) എന്നിവരെയാണ് മണ്ണന്തല പോലീസ് പിടികൂടിയത്
രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ പ്രതികൾ അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബലമായി ബൈക്കിൽ കയറ്റി നാലാഞ്ചിറയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വടി ഉപയോഗിച്ച് ശരീരമാസകലം ക്രൂരമായി അടിക്കുകയും വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കണ്ണ് കെട്ടി ഒഴിഞ്ഞ വീട്ടിൽ എത്തിച്ച് വീണ്ടും മർദിക്കുകയും ചെയ്തു. പിന്നാലെ ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയെ മൊട്ടയടിക്കുകയായിരുന്നു.
ഒരു രാത്രിയിലേയും പകലത്തേയും മർദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കി വിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടെ എക്‌സൈസിനെ അറിയിച്ചതിനെ തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോയി മർദിച്ചത്. പിടിയിലായ പ്രതികൾ കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതിയായ കാപ്പിരി ജിതിൻ ഒരു വർഷം മുൻപ് കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. കേസിൽ ഇനി രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.