മലപ്പുറം ചുങ്കത്തറയില്‍ ഹണിട്രാപ്പ് ഭീഷണിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയും ഭർത്താവുമടക്കം 4 പേർ പൊലീസ് പിടിയിലായി. ദില്ലിയില്‍ ബിസിനസുകാരനായ രതീഷ് ജൂൺ 11 നാണ് പള്ളിക്കുത്തിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. കേസിൽ അയല്‍വാസികളായ സിന്ധു, ഭർത്താവ് ശ്രീരാജ്, സുഹൃത്ത് മഹേഷ്, സിന്ധുവിന്റെ ബന്ധു പ്രവീൺ എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രതീഷിന്റെ മരണത്തില്‍ കേസെടുത്ത പൊലീസ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴികൾ രേഖപ്പെടുത്തിയതോടെയാണ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വിശദവിവരങ്ങൾ
രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പലപ്പോഴായി പല ആവശ്യങ്ങൾ പറഞ്ഞ് രതീഷിൽ നിന്നും പണം കൈപ്പറ്റിയിരുന്നുവെന്നും രതീഷ് പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടങ്ങിയതെന്നുമാണ് രതീഷിന്‍റെ വീട്ടുകാരുടെ ആരോപണം. പണം തിരിച്ചു കൊടുക്കാതിരിക്കാനും രതീഷിൽ നിന്നും കൂടുതൽ പണം തട്ടിയെടുക്കാനും വേണ്ടി സിന്ധുവും ഭർത്താവ് ശ്രീരാജും ചേർന്ന് ഹണി ട്രാപ്പ് തയ്യാറാക്കിയെന്നും സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടിയെന്നും വീട്ടുകാര്‍ പറഞ്ഞു. സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ രതീഷ് നാട്ടിലെത്തിയ സമയത്ത് സിന്ധു പണം തിരികെ നൽകാമെന്ന് പറഞ്ഞ് രതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ രതീഷിനെ പ്രതികൾ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് അവശനാക്കി, നഗ്ന വീഡിയോ പകർത്തി നടത്തിയ ഭീഷണിയാണ് ജീവനൊടുക്കാൻ കാരണമായതെന്ന് പൊലീസ് കണ്ടെത്തി.
നഗ്ന വീഡിയോ ഭാര്യക്ക് അയച്ചു
നഗ്ന വീഡിയോ പകർത്തിയ ശേഷം ശ്രീരാജും സിന്ധുവും രതീഷിനോട് കൂടുതൽ പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. രതീഷ് വഴങ്ങാതായപ്പോൾ ഭാര്യക്ക് പ്രതികൾ വീഡിയോ അയച്ചു കൊടുത്തു. മറ്റുള്ളവർക്കും വീഡിയോ അയച്ചു കൊടുക്കുമെന്നു പറഞ്ഞതോടെ മാനസിക സമർദ്ദത്തിലായതോടെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി. രതീഷിനെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ, ഗൂഢാലോചന, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചു പറി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ അടക്കം കണ്ടെടുത്തതോടെയാണ് കേസിൽ നിർണായക അറസ്റ്റ് ഉണ്ടായത്.



.jpeg)