മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് പള്ളിക്കവലയ്ക്ക് സമീപം ഫർണീച്ചർ നിർമ്മാണ വർക്ക്ഷോപ്പ് കത്തിനശിച്ചു. ഉപ്പുതോട് ഇട്ടുകുന്നേൽ ജോണിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. ബുധനാഴ്ച്ച പുലർച്ചേ അഞ്ചുമണിയോടെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണന്നാണ് നിഗമനം പ്രാഥമിക കണക്കുകളിൽ 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. തീ ആളിപ്പടർന്നും തടിയും ഉപകരണങ്ങളും പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം കേട്ടുമാണ് ജോണിയും ഭാര്യയും ഉണർന്നത്. സമീപവാസികളും ഓടിക്കൂടി. വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്നും അഗ്നിശമനസേന വിഭാഗം എത്തിയെങ്കിലും വർക്ക്ഷോപ്പ് പൂർണമായും കത്തി നശിച്ചിരുന്നു.
2 ലക്ഷത്തോളം രൂപ മുതൽ മുടക്കുള്ള ആധുനിക രീതിയിലുള്ള പ്ലെയിനർ, വിവിധ വലിപ്പത്തിലും മാതൃകയിലുമുള്ള ചെറിയ പ്ലെയിനറുകൾ, പലതരം ഡ്രില്ലുകൾ കട്ടറുകൾ ഗ്രൈൻഡിംഗ് മെഷീനുകൾ റൂട്ടർ, 'വലുതും ചെറുതുമായ ജിപ്സോ, മെഷീനുകളുമായി ബന്ധിക്കുന്ന വൈദ്യുതി ഉപകരണങ്ങൾ, ഫർണീച്ചർ നിർമ്മാണാവശ്യത്തിനായി സൂക്ഷിച്ചിരുന്ന വിവിധ തരം തടികൾ പണി പൂർത്തീകരിച്ചുവച്ച ഫർണിച്ചറുകൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും കത്തി നശിച്ചു. പ്രാഥമിക നിഗമനത്തിൽ 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പറയുമ്പോഴും നഷ്ടകണക്ക് ഇനിയും ഉയരുമെന്നാണ് ഉടമ ജോണി പറയുന്നത്. ഏറെക്കാലമായി ഫർണിച്ചർ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് ചെയ്തിരുന്ന ജോണി പലയിടങ്ങളിൽ നിന്നും വൻ തുക വായ്പ എടുത്താണ് വീടിനോട് ചേർന്ന് ആധുനിക സജ്ജീകരണങ്ങളോടെ ഫർണിച്ചർ വർക്ക് ഷോപ്പ് സ്ഥാപിച്ചത്. കുടുംബത്തിൻറെ ജീവിതമാർഗമായ വർഷോപ്പ് കത്തി നശിച്ചതോടെ വായ്പാ ബാധ്യതകൾ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ചിന്തയിലാണ് ജോണിയും കുടുംബവും. സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ നിലനിൽക്കാനാവു എന്നും ജോണിയും കുടുംബവും പറയുന്നു.


