
കേരളത്തിന്റെ വൈദ്യുതി ചരിത്രത്തിലെ അഭിമാനചിഹ്നമായ ഇടുക്കി ജലവൈദ്യുത പദ്ധതിയ്ക്ക് നാളെ 50 വയസ്സ്. 1976 ഫെബ്രുവരി 12ന് പ്രവർത്തനം ആരംഭിച്ച പദ്ധതി, സംസ്ഥാനത്തിന്റെ ഊർജ സ്വയംപര്യാപ്തതയ്ക്ക് വലിയ അടിത്തറയായി മാറുകയായിരുന്നു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ചേർന്ന ത്രിവേണി സംവിധാനമാണ് ഈ മഹത്തായ പദ്ധതിയുടെ സവിശേഷത. ഏഷ്യയിലെ ആദ്യ ആർച്ച്ഡാം എന്ന വിശേഷണവും ഇടുക്കി അണക്കെട്ടിനുണ്ട്. 780 മെഗാവാട്ട് ശേഷിയുള്ള പദ്ധതി, കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്. അരനൂറ്റാണ്ടായി സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളിൽ നിർണായക പങ്കുവഹിച്ച ഇടുക്കി പദ്ധതി, കേരളത്തിന്റെ ഊർജ സുരക്ഷയുടെ പ്രതീകമായി തുടരുകയാണ്.
1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇടുക്കി ജലവൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്തത്. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട് ഉല്‌പാദനശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭവൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

