ഇടുക്കിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 22 വർഷം തടവും 1,55,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി നാലാം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. മുളകുവള്ളി സ്വദേശി സന്തോഷ് വിജയനാണ് ശിക്ഷിക്കപ്പെട്ടത്. മുൻ നിയമസംഹിതയായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
2018 മെയ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി വില്ലേജിൽ മുളകുവള്ളി കരയിൽ കൈതോലിയിൽ വീട്ടിൽ സന്തോഷ് വിജയൻ (46) ആണ് കേസിലെ പ്രതി. തന്റെ ഭാര്യാ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വാക്കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ തലയ്ക്ക് വെട്ടേറ്റ യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സന്തോഷ് പിന്തുടർന്ന് വീണ്ടും ആക്രമിച്ചു. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ രണ്ട് കൈപ്പത്തികൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ഇടതുകൈ വിരലുകൾ അറ്റുപോവുകയും ചെയ്തിരുന്നു.
സംഭവം നടക്കുമ്പോൾ കഞ്ഞിക്കുഴി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന അബ്ബാസ് റാവുത്തറാണ് കേസന്വേഷിച്ച് കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചത്. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് ഇടുക്കി നാലാം അഡിഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്.



