ഒന്നാം ക്ലാസുകാരനായ വിദ്യാർഥിയെ വഴക്കുപറഞ്ഞെന്ന് ആരോപിച്ച് ഇടുക്കിയിൽ അധ്യാപകന് നേരെ രക്ഷിതാവിൻ്റെ മർദനം. കാമാക്ഷി പുഷ്പഗിരി സ്വദേശിയും സ്വകാര്യ സ്‌കൂളിലെ അധ്യാപകനുമായ കളരിക്കൽ ലിൻസ് ജോർജിനാണ് സ്വന്തം വീടിൻ്റെ മുറ്റത്തുവെച്ച് ഭാര്യയുടെയും മക്കളുടെയും മുന്നിൽ മർദനമേറ്റത്.
ലിൻസിൻ്റെ സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞെന്ന് ആരോപിച്ചാണ് രക്ഷിതാവായ പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് അധ്യാപകന് നേരെ ആക്രമണം അഴിച്ചുവിട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ശരത്തും സുഹൃത്തും ബൈക്കിലാണ് ലിൻസിൻ്റെ വീട്ടിലെത്തിയത്. തുടർന്ന് വീടിനുള്ളിലായിരുന്ന ലിൻസിനെ ഇവർ പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് അന്വേഷിക്കുന്നതിനിടെയാണ് ഭാര്യയും മക്കളും നോക്കിനിൽക്കെ വീടിൻ്റെ മുറ്റത്തുവെച്ച് ഇരുവരും ചേർന്ന് ലിൻസിനെ മർദിച്ചത്.
ആക്രമണത്തിൽ ശരീരത്തിൽ സാരമായി പരിക്കേറ്റ ലിൻസിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവശിപ്പിച്ചു. സംഭവത്തിൽ അധ്യാപകൻ്റെയും കുടുംബത്തിൻ്റെയും പരാതിയുടെ അടിസ്ഥാനത്തിൽ ശരത്തിനും കണ്ടാലറിയാവുന്ന സുഹൃത്തിനുമെതിരെ തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)



