നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികളാണ് പൈനാവ് എംആർഎസിൽ നിന്നും ഇന്ന് വിതരണം ചെയ്തത്. നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഒൻപത് പഞ്ചായത്തുകളിലെയും ഒരു നഗരസഭാ പരിധിയിലെയും പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ നിന്നും കൈമാറിയത്. എന്നാൽ, മണിക്കൂറുകളോളം കാത്തുനിന്നിട്ടും സാമഗ്രികൾ ഏറ്റുവാങ്ങാനെത്തിയ ജീവനക്കാർക്ക് ഇരിക്കാനോ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനോ ഉള്ള ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
ഓരോ ബൂത്തുകളിലേയ്ക്കും ജീവനക്കാരേയും സാമഗ്രികളും എത്തിക്കേണ്ട വാഹനങ്ങൾ ഇന്നലെ തന്നെ വിതരണ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. എന്നാൽ ഈ വാഹനങ്ങളുമായി എത്തിയ ഡ്രൈവർമാർക്ക് ഭക്ഷണമോ വെള്ളമോ വിശ്രമിക്കാനുള്ള സൗകര്യമോ നൽകാൻ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് ദുരിതത്തിലായ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡ്രൈവർമാരുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നതോടെ ഏറെ വൈകിയാണ് കുടിവെള്ളമെങ്കിലും എത്തിക്കാൻ അധികൃതർ തയ്യാറായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജീവനക്കാരോടുള്ള അധികൃതരുടെ ഈ അനാസ്ഥ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.






