ഗാഡ്ഗിൽ കമ്മീഷന്റെ കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ലഭിച്ച 'കാർബൺ ഫണ്ടാണ്' ഇടുക്കിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒഴുക്കുന്നതെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി. ഇടുക്കിയെ വനമാക്കി മാറ്റാൻ ഗൂഢാലോചന നടത്തിയവരും അതിന് കൂട്ടുനിന്നവരുമാണ് ഇപ്പോൾ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി മത്സരരംഗത്തുള്ളതെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെയാണ് കോൺഗ്രസ് ഇടുക്കിയിൽ തിരഞ്ഞെടുപ്പിന് വൻതോതിൽ പണമിറക്കുന്നതെന്ന് എൽഡിഎഫ് വാർത്താക്കുറിപ്പിൽ ആരോപിച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് സമയത്ത് ഇടുക്കിയിൽ ഉയർന്ന സമാനതകളില്ലാത്ത ജനകീയ സമരങ്ങളെ അട്ടിമറിക്കാനാണ് അന്ന് കോൺഗ്രസ് നേതാക്കളിലേക്ക് കാർബൺ ഫണ്ട് ഒഴുകിയെത്തിയത്. ജില്ലയെ വനമാക്കി മാറ്റുക എന്ന ഗൂഢലക്ഷ്യത്തോടെ വന്യജീവി ഇടനാഴിയും ആനത്താരയും ആസൂത്രണം ചെയ്തതും, ഗാഡ്ഗിൽ റിപ്പോർട്ടിൽ ജയറാം രമേശിനെ പിന്തുണച്ചതും ഈ നേതാക്കളാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തുന്നു.
യുഡിഎഫ് ഭരണകാലത്ത് ഇടുക്കിയിൽ പട്ടയം നൽകിയാൽ റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വർണ്ണമോതിരം നൽകുമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനം പാഴായതും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നിലവിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡിസിസി പ്രസിഡന്റ് ആയിരുന്ന കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെട്ടത്. കെ. സുധാകരൻ വനം വകുപ്പ് മന്ത്രിയായിരിക്കെ മൂന്ന് വന്യജീവി സങ്കേതങ്ങൾ പ്രഖ്യാപിച്ചതും, 2013-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കസ്തൂരിരംഗൻ റിപ്പോർട്ടിലൂടെ പാറമടകൾ പൂട്ടി ജില്ലയിലെ നിർമ്മാണ മേഖല സ്തംഭിച്ചതും വാർത്താക്കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.
യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച്ച് നിർമ്മാണ നിരോധനവും വനവൽക്കരണവും നടപ്പിലാക്കുമെന്നും, പട്ടയ വിതരണം എന്നെന്നേക്കുമായി നിലയ്ക്കുമെന്നും എൽഡിഎഫ് മുന്നറിയിപ്പ് നൽകുന്നു. ഇടുക്കിക്ക് വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷവും ജില്ലയെ വനമാക്കാൻ ശ്രമിക്കുന്ന വലതുപക്ഷവും തമ്മിലുള്ള ഈ പോരാട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് എൽഡിഎഫ് നേതാക്കളായ സി.വി. വർഗീസ്, ജോസ് ഫിലിപ്പ്, ജോസ് പാലത്തിനാൽ എന്നിവർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






