വേനലവധിക്കാലം പരിഗണിച്ച് ഇടുക്കി, ചെറുതോണി ഡാമുകള്‍ മെയ് 31 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അണക്കെട്ടുകളില്‍ അറ്റകുറ്റപ്പണികളും കാലവര്‍ഷത്തിന് മുന്നോടിയായുള്ള സുരക്ഷാ ജോലികളും പുരോഗമിക്കുന്നതിനാല്‍ കർശന നിബന്ധനകളോടെയാണ് സന്ദര്‍ശനാനുമതി. ജോലികള്‍ക്ക് തടസമുണ്ടാകാതിരിക്കാനായി കാല്‍നടയായി മാത്രമേ സന്ദര്‍ശനം അനുവദിക്കൂ. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ബഗ്ഗി കാര്‍ സര്‍വീസും ഒഴിവാക്കിയിട്ടുണ്ട്.
ഇടുക്കി ആര്‍ച്ച് ഡാമില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും സുരക്ഷാ സാഹചര്യങ്ങളും പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വൈദ്യുതി ബോര്‍ഡും സര്‍ക്കാരും നിര്‍ദേശിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഹൈഡല്‍ ടൂറിസം വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ബുധനാഴ്ചകളില്‍, ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന ദിവസങ്ങളില്‍, റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും സന്ദര്‍ശനം അനുവദിക്കില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)



