തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡീസൽ തീർന്ന് കാട്ടിൽ കുടുങ്ങി. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ കൊടുംകാട്ടിലായ മീൻമുട്ടിയിലാണ് പുലർച്ചെയോടെ ബസ് യാത്രക്കാരുമായി വഴിയിലായത്. വന്യമൃഗശല്യമുള്ള ആനത്താരയിൽ മണിക്കൂറുകളോളമാണ് യാത്രക്കാർ ഭീതിയോടെ കഴിഞ്ഞത്.
ഇന്ന് പുലർച്ചെ 5.45-ഓടെയാണ് സംഭവം. പൈനാവിനും കുളമാവിനും ഇടയിലുള്ള മീൻമുട്ടി എന്ന വിജനമായ കാട്ടുപ്രദേശത്ത് എത്തിയപ്പോഴാണ് വാഹനം വഴിയിൽ കുടുങ്ങിയത്. പൈനാവിൽ നിന്നും ഏഴ് കിലോമീറ്റർ ഉള്ളിലായ ഈ പ്രദേശം പ്രധാനപ്പെട്ട ഒരു ആനത്താര കൂടിയാണ്. പുലർച്ചെ സമയമായതിനാൽ മറ്റ് വാഹനങ്ങളോ കെഎസ്ആർടിസി സർവീസുകളോ ഇല്ലാത്തത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി.
മണിക്കൂറുകൾക്ക് ശേഷം രാവിലെ എട്ടു മണിയോടെ തൊടുപുഴയിൽ നിന്നെത്തിയ മറ്റൊരു ബസിലാണ് യാത്രക്കാർ പൈനാവിലേക്ക് യാത്ര തുടർന്നത്. കട്ടപ്പന ഡിപ്പോയിൽ നിന്നും മറ്റൊരു കെഎസ്ആർടിസി ബസിൽ ഡീസൽ എത്തിച്ച ശേഷമാണ് പാതയിൽ കുടുങ്ങിയ വാഹനം അവിടെ നിന്നും മാറ്റാനായത്. ഡീസൽ മീറ്റർ തകരാറിലായതാണ് കാരണമെന്ന് ജീവനക്കാർ പറയുമ്പോൾ, മെക്കാനിക്കൽ തകരാറാണെന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം. എന്നാൽ കൃത്യമായ പരിശോധനകളില്ലാതെ സർവീസ് നടത്തിയതാണ് യാത്രക്കാരെ ഇത്തരത്തിൽ അപകടകരമായ സാഹചര്യത്തിൽ എത്തിച്ചതെന്ന പരാതി ഉയരുന്നുണ്ട്. ആനത്താരയിൽ വാഹനത്തിന് ഇന്ധനം തീർന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.






