വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. വകുപ്പുകൾ സംബന്ധിച്ച തർക്കം തുടരുന്നതാണ് പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. പകരം ഫിഷറീസ് വേണമെന്ന ലീഗ് നിലപാടിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ട്. കൃഷി വകുപ്പിനോട് ടി സിദ്ധിഖിന് താൽപര്യമില്ല.
സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റിട്ടും വി ഡി സതീശൻ ക്യാബിനറ്റിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്നും കോൺഗ്രസ് ഏറ്റെടുക്കാൻ ആയിരുന്നു ധാരണ. ആ വകുപ്പ് റോജി എം ജോണിന് കൈമാറാനാണ് തീരുമാനം. പക്ഷേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കണമെങ്കിൽ ഫിഷറീസ് അടക്കമുള്ള കോൺഗ്രസിന്റെ കയ്യിലുള്ള വകുപ്പ് വേണമെന്ന് ലീഗ് നിർബന്ധം പിടിച്ചു. ഫിഷറീസ് ലീഗിന് കൊടുക്കുന്നതിൽ കോൺഗ്രസിനും എതിരഭിപ്രായമുണ്ട്. ലത്തീൻ സഭയും എതിർപ്പ് അറിയിച്ചിരുന്നു. ഇങ്ങനെ ചില തർക്കങ്ങൾ കാരണമാണ് വകുപ്പ് വിജ്ഞാപനം വൈകുന്നത്. ഇന്ന് അധികം വൈകാതെ വിജ്ഞാപനം ഇറങ്ങും.






