അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതിയായ നൂര്‍ ആലം അസമില്‍ നിന്നും പിടിയിലായി. കൊലപാതകത്തിന് ശേഷം കേരളം വിട്ട ഇയാള്‍ ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായിരുന്നു. കേരളം വിട്ട നൂര്‍ ആലമിന് വേണ്ടിയുള്ള അന്വേഷത്തിലായിരുന്നു പോലിസ്.
പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈന്‍, റുബീന ബീഗം, നശ്രിന്‍ അക്താര, മച്ചാനി ഖാതൂന്‍, ബിച്ചു നായിക് എന്നിവര്‍ ചേര്‍ന്ന് ധന്‍പതിനെയും സംഘത്തെയും മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. ധന്‍പത് നായിക്കിനു തലയ്ക്കാണ് പരുക്കേറ്റത്. തൃശൂര്‍ നഗരത്തിലെ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. ഇതര സംസ്ഥാനക്കാര്‍ മാത്രം കുടുംബമായി താമസിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്.





