ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഹൈറേഞ്ചിന്റെയും ഇടുക്കി ഡാമിന്റെയും അപൂർവ്വ ചരിത്രം പുനർജനിക്കുന്നു. ഇടുക്കിയുടെ ആദ്യകാല ഫോട്ടോഗ്രാഫർമാരിലൊരാളായ 'സെൻട്രൽ രാജപ്പൻ' പകർത്തിയ അമൂല്യമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഫോട്ടോ പ്രദർശനത്തിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് മകനും ഫോട്ടോഗ്രാഫറുമായ സുനിൽ.
ചരിത്രമായ തുടക്കം
1950-കളിലാണ് ഒരു പഴയ ക്യാമറയുമായി രാജപ്പൻ ഇടുക്കിയിലെത്തുന്നത്. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലത്ത്, വൈദ്യുതി ബോർഡ് (KSEB) അവരുടെ കെട്ടിടത്തിൽ വഞ്ചിക്കവലയിൽ ഒരു സ്റ്റുഡിയോ തുടങ്ങാൻ അദ്ദേഹത്തിന് സൗകര്യങ്ങൾ ഒരുക്കി നൽകി. അങ്ങനെയാണ് ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇടംപിടിച്ച 'സെൻട്രൽ സ്റ്റുഡിയോ' ആരംഭിക്കുന്നത്.
ക്യാമറയിൽ പതിഞ്ഞ നിർമ്മാണ ചരിത്രം
ഇടുക്കി ഡാമിന് കൊലുമ്പൻ ഭൂമിപൂജ നിർവഹിച്ചതു മുതൽ, അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടതും, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡാം ഉദ്ഘാടനം ചെയ്തതുമടക്കം ആയിരക്കണക്കിന് ചരിത്ര മുഹൂർത്തങ്ങളാണ് രാജപ്പന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ ഒപ്പിയെടുത്തത്. കെ.എസ്.ഇ.ബിക്കും, ഡാം നിർമ്മാണ കരാറുകാരായ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിക്കും, ആദ്യത്തെ ജില്ലാ കളക്ടർ ഡി. ബാബുപോളിനുമെല്ലാം അന്ന് ഔദ്യോഗിക ചിത്രങ്ങൾ പകർത്താൻ സെൻട്രൽ രാജപ്പനായിരുന്നു പ്രധാന ആശ്രയം.
അച്ഛന്റെ വഴിയിലൂടെ മകൻ
ചെറുപ്പകാലത്ത് അച്ഛന്റെ കൂടെ ഡാം സൈറ്റുകളിലും പരിപാടികളിലും പോയിരുന്ന സുനിൽ, 2008-ൽ രാജപ്പന്റെ മരണശേഷമാണ് സ്റ്റുഡിയോയുടെ ചുമതല പൂർണ്ണമായി ഏറ്റെടുക്കുന്നത്. അച്ഛൻ പകർത്തിയ ആയിരക്കണക്കിന് ചിത്രങ്ങൾ ഒരു നിധിപോലെയാണ് സുനിൽ ഇത്രയും കാലം കാത്തുസൂക്ഷിച്ചത്.
60 വർഷങ്ങളുടെ നിറവിൽ ഫോട്ടോ പ്രദർശനം
വഞ്ചിക്കവലയിലെ സെൻട്രൽ സ്റ്റുഡിയോ പ്രവർത്തനം തുടങ്ങി 60 വർഷം തികയുന്നതിന്റെ ഭാഗമായാണ് അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നത്. പഴയ തലമുറയ്ക്ക് ഓർമ്മകൾ പുതുക്കാനും പുതിയ തലമുറയ്ക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഇടുക്കിയുടെ നിർമ്മാണ ചരിത്രം പഠിക്കാനും ഈ പ്രദർശനം സഹായകമാകും. പ്രദർശനത്തിന്റെ ഒരുക്കങ്ങളിൽ സുനിലിനൊപ്പം ഭാര്യ മിനിയും മക്കളായ ആദിത്യയും അഭിദേവും സജീവമായി ഒപ്പമുണ്ട്. ചരിത്രത്തെ ഫ്രെയിമുകളിലാക്കിയ ഒരു അച്ഛന്, ഒരു ഫോട്ടോഗ്രാഫർ മകൻ നൽകുന്ന ഏറ്റവും വലിയ ആദരവാകുകയാണ് ഈ പ്രദർശനം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



