ഇടുക്കി ഡാമിൽ നിന്ന് മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് പി.കെ. ജയന്റെ നേതൃത്വത്തിൽ ഓണസമ്മാനങ്ങൾ എത്തിച്ചുനൽകി. പാറേമാവ് കൊലുമ്പൻ കോളനി നിവാസികളായ മത്സ്യത്തൊഴിലാളികൾക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം, ക്രിസ്മസ് ഉൾപ്പെടെയുള്ള പ്രധാന ആഘോഷവേളകളിൽ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് ഭക്ഷ്യസാധനങ്ങളും സമ്മാനങ്ങളും എത്തിച്ചുനൽകുന്ന ജീവകാരുണ്യ പ്രവർത്തനം പി.കെ. ജയൻ തുടരുകയാണ്. കൂടാതെ സ്‌കൂൾ തുറക്കുന്ന സമയങ്ങളിൽ കുട്ടികൾക്ക് ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്യാറുമുണ്ട്.
ഇക്കുറി സഹ്യസാനു ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള 'മത്സ്യാരണ്യകം' വിപണന കേന്ദ്രത്തിന് മുന്നിൽ വെച്ചാണ് വിതരണ ചടങ്ങ് നടന്നത്. ഇടുക്കി വൈൽഡ് ലൈഫ് ഡെപ്യൂട്ടി റേഞ്ചർ പി.ആർ. സുധീഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വരും വർഷങ്ങളിലും കൂടുതൽ സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പി.കെ. ജയൻ വ്യക്തമാക്കി. ഹോപ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജെയിൻ അഗസ്റ്റിൻ സ്പോൺസർ ചെയ്ത ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥരായ ജൻസൺ ജോസഫ്, ഡിൽജിത്ത് കുമാർ, ജീനു ആർ, പൊതുപ്രവർത്തകനായ അജയകുമാർ ബിനു തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



