ഓടയിൽ മൃതദേഹം കണ്ടെത്തിയ സംഭവം വാഹനം ഇടിച്ചതിനെത്തുടർന്നാണെന്ന് സിസിടിവി ദൃശ്യങ്ങൾ.
കഴിഞ്ഞ 26ന് രാവിലെ 10.30ന് ഇടുക്കിക്കവലയ്ക്കും വെള്ളയാംകുടിക്കുമിടയിലുള്ള ഭാഗത്തെ ഓടയിലാണ് വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോന്റെ (54) മൃതദേഹം കണ്ടെത്തിയത്. വീണുമരിച്ചതാണെന്ന് ആദ്യം കരുതിയിരുന്നത്.എന്നാൽ പിന്നീട് ബന്ധുക്കൾ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വാഹനമിടിച്ചതാണെന്നു വ്യക്തമായത്.
കാർ ഓടിച്ചിരുന്ന ആൾ വാഹനം നിർത്തി ഇറങ്ങി നോക്കുന്നതും, പിന്നീട് വാഹനമോടിച്ച് പോകുന്നതും സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ഇടുക്കി റൂട്ടിൽ നിന്നെത്തിയ വെള്ള നിറമുള്ള കാറാണ് വഴിയോരം ചേർന്ന് നടന്ന് പോകുകയായിരുന്ന കുഞ്ഞുമോനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി നോക്കുന്നതും, പിന്നീട് വാഹനം ഒടിച്ചു പോകുന്ന ദൃശ്യവും സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. വീഴ്ചയിൽ കുഞ്ഞുമോന്റെ വാരിയെല്ലിനും തലയ്ക്കും പൊട്ടലുണ്ടെന്ന് കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂ. സിസിടിവി ദൃശ്യമടക്കം പൊലീസിൽ ഹാജരാക്കിയിട്ടും അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് ബന്ധുക്കൾ ഉയർത്തുന്ന ആക്ഷേപം. എന്നാൽ അന്വേഷണത്തിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും ഇടിച്ചിട്ട് നിർത്താത പോയ വാഹനം ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്നും കട്ടപ്പന പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.ദിലീപ് കുമാർ പറഞ്ഞു.

