സ്വന്തമായൊരു വീട്, വിവാഹം, മാതാപിതാക്കളുടെ സംരക്ഷണം - സ്വപ്‌നങ്ങളേറെയായിരുന്നു സനലിന്. അതിനായി കഷ്ടപ്പെടുന്നതിന് ഒരു മടിയുമില്ലായിരുന്നു. എന്നാല്‍ വിധിയൊരുക്കിയത് മറ്റൊന്നായിരുന്നു.
കീരിത്തോട് പാട്ടത്തില്‍ സാബുവിന്റെയും വല്‍സയുടെയും ഏകമകനായിരുന്നു സനൽ. ശനിയാഴ്ച രാത്രി പത്തരയോടെ മൂലമറ്റം ഗവണ്‍മെന്റ് സ്‌കൂള്‍ കവലയില്‍വെച്ചുണ്ടായ വെടിവെയ്പ്പിൽ സനലിൻ്റെ എല്ലാ സ്വപ്‌നങ്ങള്‍ക്കുമേലും കരിനിഴല്‍ വീഴ്ത്തി. നാടിനും വീടിനും സുഹൃത്തുക്കള്‍ക്കും തീരാദുഃഖമായിട്ടാണ് സനൽ യാത്രയായത്. വീട് നില്‍ക്കുന്ന ഒന്നര സെന്റ് ഭൂമിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ സാധിക്കാത്തതിനാൽ അമ്മാവൻറെ വീട്ടുമുറ്റത്താണ് സനലിന് ചിത ഒരുക്കിയത്. കുടുംബത്തിൻ്റെ ഏക പ്രതീക്ഷയായിരുന്ന സനലിൻ്റെ വിയോഗത്തിൽ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ബുദ്ധിമുട്ടുകയാണ്.

ഇന്ന് പൊതുഗതാഗതം എല്ലായിരുന്നിട്ടുപോലും നിരവധിയാളുകളാണ് സനലിനെ ഒരുനോക്കുകാണുവാനായി ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും കീരിത്തോട്ടിലെത്തിയത്. ഏറെ സുഹൃദ്ബന്ധങ്ങൾ ഉള്ള സനൽ വർഷങ്ങൾക്ക് മുമ്പ് ചെറുതോണി പഴയരിക്കണ്ടം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സൗപർണിക ബസ്സിലൂടെയാണ് കണ്ടക്ടർ ജോലിയിൽ പ്രവേശിക്കുന്നത്. ഇതുമൂലം ചെറുതോണി അടിമാലി പഴയരിക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി രാത്രിയിൽ വീട്ടിലെത്തിയ സനലിനെ ഒരു നോക്ക് കാണുവാനായി പാട്ടത്തിൽ വീട്ടിലേക്ക് സുഹൃത്തുക്കളുടെ പ്രവാഹമായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൂലമറ്റം-പാലാറൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവി ബസിലെ കണ്ടക്ടറായിരുന്നു സനൽ. അവസാനമായി സനലിനെ ഒരുനോക്ക് കാണുവാനായി സംസ്കാരച്ചടങ്ങിലേക്ക് ദേവിയും ബസ് നിറയെ സഹപ്രവർത്തകരും എത്തിയതോടെ അവിടെ കൂടി നിന്നവർക്കെല്ലാം അതൊരു നൊമ്പരക്കാഴ്ചയായി.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
കഴിഞ്ഞവർഷം മേയ് 11 -ന് ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധുവാണ് മരണപ്പെട്ട സനൽ.സൗമ്യയുടെ അമ്മയുടെ സഹോദരന്റെ മകൻ. സ്വകാര്യ ബസ് കണ്ടക്ടറായ സനൽ ഒരു കുടുംബത്തിന്റെ ഏക ആശ്രയയമായിരുന്നു. കീരിത്തോട് ടൗണിന് സമീപം താമസിക്കുന്ന പാട്ടത്തിൽ സാബുവിന്റെയും വത്സലയുടെയും രണ്ടുമക്കളിൽ മൂത്തയാൾ. കീരിത്തോട് ടൗണിൽ ഒന്നര സെന്റ് സ്ഥലത്താണ് സനലിന്റെ വീട്. അച്ഛൻ സാബു കിടപ്പുരോഗിയാണ്. സാമ്പത്തികബുദ്ധിമുട്ടുമൂലം കഴിഞ്ഞ ഒരുവർഷമായി മൂലമറ്റത്ത് ഒരുബസ്സുടമയുടെ കീഴിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു സനൽ. മാസത്തിലൊരിക്കലാണ് സനൽ വീട്ടിലെത്തിയിരുന്നത്. ഇടയ്ക്ക് പണം ആവശ്യമായി വന്നാൽ മറ്റ് ബസുകളിൽ വീട്ടിലേക്കു കൊടുത്തയയ്ക്കുമായിരുന്നു. വിവാഹാലോചനകൾ നടക്കുന്നതിനിടയിലാണ് സനൽ കൊല്ലപ്പെടുന്നത്. ഒരു ദുരന്തത്തിന്റെ വേദന തീരുംമുമ്പ് അടുത്ത ദുരന്തവും ഈ കുടുംബത്തിലേക്ക് കടന്നുവന്നതിന്റെ ദുഃഖത്തിലാണ് കീരിത്തോട് ഗ്രാമം .
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെ മൂലമറ്റം ഗവൺമെന്റ് സ്കൂൾ കവലയിൽവെച്ച് കീരിത്തോട് പാട്ടത്തിൽ സനൽ ബാബു വെടിയേറ്റുമരിക്കുകയായിരുന്നു. പ്രതിയായ മൂലമറ്റം മാവേലി പുത്തൻവീട്ടിൽ ഫിലിപ്പ് മാർട്ടിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട് .വെടിവെയ്ക്കാൻ ഉപയോഗിച്ച നാടൻ ഇരട്ടക്കുഴൽതോക്ക് പോലീസ് കണ്ടെടുത്തു. ഇത് തമിഴ്നാട്ടിൽനിന്ന് വാങ്ങിയതാണെന്ന് ഫിലിപ്പ് മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട് . ഇയാൾ നാല് റൗണ്ട് വെടി ഉതിർത്തെന്ന് പോലീസ് പറയുന്നു. ഇയാളുടെ ദേഹമാസകലം മർദനമേറ്റിട്ടുണ്ട്. സനലിന്റെ കഴുത്തിലാണ് വെടിയുണ്ട തുളച്ചുകയറിയത്. സനലിനൊപ്പം വെടിയേറ്റ മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് ( 30 ) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സനലും പ്രദീപും തട്ടുകടയിൽ വന്നിട്ടില്ലെന്ന് ഉടമയായ സൗമ്യ മൊഴി നൽകിയിട്ടുണ്ട്.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
കൊലപാതകത്തെക്കുറിച്ച് പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ;സഹോദരപുത്രൻ ജിജുവിനൊപ്പം ഫിലിപ്പ് തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. ഇവർ ബീഫും പോട്ടിയും ചോദിച്ചു. അവ തീർന്നുപോയെന്ന് കടയുടമ അറിയിച്ചു. അതേസമയം അവിടെയിരുന്ന മറ്റുചിലർ ഇവ കഴിക്കുന്നതുകണ്ടപ്പോൾ ഫിലിപ്പ് ചോദ്യം ചെയ്തു. അവർ മുമ്പേതന്നെ ഓർഡർ ചെയ്തതാണെന്ന് ഉടമ അറിയിച്ചു. തുടർന്ന് ഫിലിപ്പ് അസഭ്യം പറഞ്ഞതോടെ തർക്കമായി. ഇയാളെ അവിടെയുണ്ടായിരുന്ന ചിലർ ചേർന്ന് മർദിച്ചു. മർദ്ദനത്തിൽ ഫിലിപ്പിന്റെ ദേഹം മുഴുവനും പരിക്കേറ്റു. തിരികെ വീട്ടിലെത്തിയ ഫിലിപ്പ് തോക്കുമായി കാറിൽ മടങ്ങിയെത്തി. തട്ടുകടയുടെ നേരേ നിറയൊഴിച്ച് തിരികെപ്പോയി. ഇതോടെ പ്രകോപിതരായ ചിലർ ഇയാളെ പിന്തുടർന്നു.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
പിന്തുടർന്നവരും ഫിലിപ്പുമായി ഹൈസ്കൂൾ കവലയിൽവെച്ച് വീണ്ടും തർക്കവും അടിപിടിയുമുണ്ടായി. അതിനിടെ വീട്ടിൽനിന്ന് ഫിലിപ്പിന്റെ അമ്മയും തടസ്സം പിടിക്കാനെത്തി. പിടിവലിക്കിടെ അവർക്കും മർദനമേറ്റു. ഫിലിപ്പിന്റെ കാറും ആൾക്കൂട്ടം തകർത്തു. കാറിൽ കയറിയ ഫിലിപ്പ് അതുമായി മൂലമറ്റത്തെ പെട്രോൾ പമ്പിന് സമീപത്തേക്ക് പോവുകയും തോക്ക് വീണ്ടും നിറച്ച് തിരിച്ചുവന്ന് വെടിവെയ്ക്കുകയായിരുന്നു. ഈ സമയം അതുവഴി സ്കൂട്ടറിൽ വന്ന സനലിനും പ്രദീപിനും വെടിയേറ്റു. ഇവരുടെ സ്കൂട്ടർ റോഡരികിൽ മറിഞ്ഞുകിടപ്പുണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സനൽ തൽക്ഷണം മരണപ്പെട്ടു. പ്രദീപിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.